വാഷിങ്ടൺ: യുഎസിൽ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചു കൊണ്ട് വധശിക്ഷ നടപ്പാക്കി. 1988 ലെ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കെന്നത്ത് യുജിന്‍ സ്മിത്തിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഈ ശിക്ഷാരീതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിഭാഗം വാദിച്ചു. ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
വധശിക്ഷ നടപ്പാക്കുന്ന മുറിയിൽ എത്തിക്കഴിഞ്ഞാൽ ഒരു റെസിപ്രേറ്ററിലൂടെ (പ്രത്യേകതരം മാസ്‌ക്) വാതകം ശ്വസിക്കാൻ പ്രേരിപ്പിക്കും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്‌സിജൻ നഷ്ടപ്പെടുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലാകുകയും ചെയ്യും. ഇത് ആദ്യമായാണ് ‘‘നൈട്രജൻ ഹൈപോക്സിയ’’ എന്നറിയപ്പെടുന്ന ശിക്ഷാരീതി നടപ്പിലാക്കാൻ കോടതി ഉത്തരവിടുന്നത്. 2022ൽ മാരകമായ രാസവസ്തു കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്. കേസിൽ മറ്റൊരു കുറ്റവാളിയുടെ വധശിക്ഷ 2010ൽ നടപ്പാക്കിയിരുന്നു.
1988 മാർച്ച് 18 നാണ് വടക്കൻ അലബാമയിൽ സുവിശേഷകന്റെ ഭാര്യ എലിസബത്ത് സെന്നറ്റ് കൊല്ലപ്പെട്ടത്. സെനറ്റിനെ അലബാമയിലെ കോൾബെർട്ട് കൗണ്ടിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 45 കാരിയായ യുവതിയുടെ നെഞ്ചിൽ എട്ട് തവണയും കഴുത്തിന്റെ ഇരുവശത്തും ഒരു തവണയും കുത്തേറ്റതായി കണ്ടെത്തിയിരുന്നു. ഇവരുടെ ഭർത്താവ് ചാൾസ് സെനറ്റ് സീനിയറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് വാദം. കേസ് അന്വേഷണ സമയത്ത് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.
Read Also: പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ് ; ഇനി വലിയ ഫയൽ ഷെയർ ചെയ്യുന്നത് ഈസിയാണ്