എസ്എഫ്ഐ കലാലയങ്ങളിൽ നടപ്പാക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്.
ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്‌ഐ ആക്രമണമുണ്ടായെന്നു എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു.
കലാലയങ്ങളിൽ അക്രമ രാഷ്ട്രീയം നടത്തി നിലനിൽക്കാം എന്ന് കരുതുന്ന സമീപനം തിരുത്തുവാൻ തയ്യാറായില്ലെങ്കിൽ അത്തരക്കാരെ നേരിടുവാൻ വിദ്യാർത്ഥി മുന്നേറ്റത്തിന് എ ഐ എസ് എഫ് നേതൃത്വം നൽകും.
കൊല്ലത്ത് ടികെഎം കോളജിൽ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബാനറുകളും നശിപ്പിച്ചത് അറിഞ്ഞ് അവിടെ എത്തിയ ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബിനെയും പ്രസിഡൻ്റ് ശ്രീജിത്ത് സുദർശനനേയും ലഹരി സംഘം അക്രമിക്കുന്ന അവസ്ഥയുണ്ടായി.
ഈ ലഹരി സംഘങ്ങൾക്ക് അഭയം കൊടുക്കുന്ന കേന്ദ്രമായി കൊല്ലത്തെ എസ്എഫ്ഐ ജില്ലാ നേതൃത്വം മാറിക്കഴിഞ്ഞു. സംഘടന പ്രവർത്തനത്തിന് ക്യാമ്പസുകളിൽ ലഹരി സംഘങ്ങളെ കൂട്ടുപിടിക്കുന്ന എസ്എഫ്ഐ നേത്യത്വത്തിൻ്റെ നിലപാട് തിരുത്തപ്പെടേണ്ടതാണ്.
ക്യാമ്പസുകൾക്ക് മുന്നിൽ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ചുവരെഴുത്തുകളും വ്യാപകമായി നശിപ്പിക്കുന്ന നിലപാടാണ് എസ്എഫ്ഐ സ്വീകരിക്കുന്നതെന്ന് എഐഎസ്എഫ് ചൂണ്ടികാണിച്ചു.