കൊച്ചി: കണക്ഷൻ ഫ്ലൈറ്റിന്റെ സമയവ്യത്യാസം മൂലം തിരുപ്പതി ദർശനം മുടങ്ങിയ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ വിധി. എയർലൈൻ കമ്പനിയോട് 26,000 രൂപ നൽകണമെന്നാണ് ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്.
2018 ഏപ്രിൽ മാസത്തിലാണ് സംഭവം. ഇടപ്പിള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും തിരുപ്പതി യാത്രക്കായി മേക്ക് മൈ ട്രിപ്പിലൂടെ ഇൻഡിഗോ എയർലൈൻസിൽ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്‌തു. എന്നാൽ യാത്രയുടെ തലേദിവസം, ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം മാറ്റിയതിനെ തുടർന്ന് ഇവരുടെ യാത്ര മുടങ്ങുകയായിരുന്നു.
ഇത് മൂലം, പരാതിക്കാരനും കുടുംബത്തിനും വലിയ തോതിൽ മാനസിക സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ഇതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും പിന്നിൽ എയർലൈൻസിന്റെ സേവനത്തിലെ ന്യൂനത വ്യക്തമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
തുടർന്ന് 20,000 നഷ്ടപരിഹാരവും കോടതി ചെലവിനത്തിൽ 6,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർ കക്ഷികൾക്ക് ഉത്തരവിടുകയായിരുന്നു.