കോട്ടയം: വിമാനം റദ്ദാക്കിയത് യാത്രക്കാരനെ അറിയിച്ചില്ല. എയർ ഇന്ത്യയ്ക്ക് 50000 രൂപ പിഴ ഈടാക്കി കോടതി.
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയത് വലിയ നഷ്ടം വരുത്തിവച്ചതിനെത്തുടർന്ന് യാത്രക്കാരൻ പരാതി നൽകുകയായിരുന്നു.
തുടർന്നാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ എയർ ഇന്ത്യയ്ക്ക് പിഴയിട്ടത്.
പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.
2023 ജൂലൈ 23ന് രാവിലെ 5.30ന് പുറപ്പെടുന്ന മുംബൈ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ മാത്യു ജോസഫ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
എന്നാൽ, വിമാനം പെട്ടെന്ന് റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചിരുന്നില്ല. തുടർന്ന് രാത്രി 8.32 നുള്ള വിമാനമാണ് ലഭിച്ചത്.
കപ്പലിലെ ജോലിക്കായി മെഡിക്കൽ പരിശോധനക്ക് വേണ്ടിയായിരുന്നു വിമാന യാത്ര. യാത്ര മുടങ്ങിയതിനാൽ മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും കപ്പലിലെ ജോലി സാധ്യത നഷ്ടമായെന്നും കാണിച്ചായിരുന്നു പരാതി നൽകിയത്.
ഇതേതുടർന്ന് എയർ ഇന്ത്യയുടെ ഭാഗത്തുണ്ടായ സേവനത്തിലെ അപര്യാപ്തതക്ക് നഷ്ടപരിഹാരമായി 50,000 രൂപ പരാതിക്കാരന് നൽകാൻ അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്‍റും ആർ.ബിന്ദു, കെ.എം. ആന്‍റോ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിടുകയായിരുന്നു