കൊച്ചിയിൽ ടേക്ക് ഓഫിന് തയ്യാറായ വിമാനം റൺവേയിൽ നിന്നും തെന്നിമാറി; സാങ്കേതിക തകരാറെന്ന് അധികൃതർ; അനുഭവം വിവരിച്ച് ഹൈബി ഈഡൻ
കൊച്ചി: എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് തെന്നിമാറിയതിനെ തുടർന്ന് യാത്ര റദ്ദാക്കിയത്.
ഇന്നലെ രാത്രി 10.34ന് പുറപ്പെടേണ്ടിയിരുന്ന എഐ 504 വിമാനമാണ് ടേക്ക് ഓഫിന് തയ്യാറെടുക്കവെ റൺവേയിൽ നിന്നും തെന്നിമാറിയത്. എൻജിൻ തകരാറിനെ തുടർന്ന് വിമാനം യാത്ര റദ്ദാക്കിയെന്ന് ഒദ്യോഗിക അറിയിപ്പ്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിക്കുമെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്.
ഇന്നലെ രാത്രി 10.15ന് ബോർഡിങ് തുടങ്ങിയ വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങവേയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറിയത്.
ഹൈബി ഈഡൻ എംപിയും വിമാനത്തിലുണ്ടായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൈബിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
‘‘ക്യാപ്റ്റൻ വന്ന് സംസാരിച്ചു. എൻജിന് സംഭവിച്ച സാങ്കേതിക തകരാർ ടെക്നീഷ്യൻസ് പരിശോധിക്കുകയാണ്. 10.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ടേക്ക് ഓഫിന് തൊട്ടുമുൻപത്തെ റണ്ണിങിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റൺവേയിൽ നിന്ന് പാർക്കിങിലേക്ക് മാറ്റിയിട്ടുണ്ട്. എൻജിൻ വൈബ്രേഷന് പ്രശ്നം ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഒരു മണിക്കൂറായി യാത്രക്കാർ വിമാനത്തിൽ തുടരുകയാണ്. പ്രശ്നം പരിഹരിച്ച വൈകാതെ പുറപ്പെടുമെന്നാണ് കരുതുന്നത്.’’ – ഹൈബി ഈഡൻ പിന്നീട് ഒരു മാധ്യമത്തോട് പറഞ്ഞു.”
എയർ ഇന്ത്യ വിമാനത്തിൽ തീ
ദില്ലി: ലാൻഡ്എ ചെയ്തതിനു പിന്നാലെ, എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം ഉണ്ടായത്.
വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. തീപിടിച്ച എപിയു ഉടൻ തന്നെ ഓട്ടോമാറ്റിക്കായി പ്രവർത്തനം നിർത്തി.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു.
‘‘ജൂലൈ 22ന് ഹോങ്കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്സിലറി പവർ യൂണിറ്റിനാണ് (എപിയു) ലാൻഡിങ് നടത്തി ഗേറ്റിൽ പാർക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ഓക്സിലറി പവർ യൂണിറ്റിൽ തീപിടിച്ചത്.
യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടൻ തന്നെ ഓട്ടോമാറ്റിക്കായി പ്രവർത്തനം നിർത്തി.’’ – എയർ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.
കാബിനിൽ പുക മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ന്യൂഡൽഹി: ക്യാബിനിൽ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട വിമാനത്തിലാണ് സംഭവം.
വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാനായി ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നൽകിയെന്നും അധികൃതർ വ്യക്തമാക്കി.
രാത്രി 11:50നാണ് എഐ 639 വിമാനം പറന്നുയർന്നത്. എന്നാൽ ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാർ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാൾ സമൂഹമാധ്യമത്തിൽ കുറിച്ചു.
രാത്രി 12:47ന് ആണ് വിമാനം നിലത്തിറക്കിയത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറകില്‍ വൈക്കോല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മുംബൈയിൽനിന്ന് ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയിരുന്നു.
രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്‍റെ ഇടതുവശത്തെ ചിറകിൽ വൈക്കോൽ കണ്ടെത്തുകയായിരുന്നെന്ന് എയർ ഇന്ത്യ പ്രസ്‌താവനയിൽ അറിയിച്ചത്.
വിമാനം ടേക്ക് ഓഫിനു തൊട്ടുമുന്‍പാണ് പ്രശ്നം കണ്ടെത്തിയത്. പിന്നീട് അഞ്ച് മണിക്കൂര്‍ വൈകി ഒരു മണിയോടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ വൈക്കോൽ എങ്ങനെ ചിറകിലെത്തിയെന്ന് കണ്ടെത്താനായിട്ടില്ല.
English Summary :
An Air India flight scheduled from Kochi to Delhi skidded off the runway. Though no casualties were reported, the service was cancelled.