ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് തോൽക്കുമെന്ന് വാർത്ത പ്രസിദ്ധീകരിച്ച ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് വക്കീൽ നോട്ടീസ് അയച്ച് എഐസിസി.
എഐസിസി സർവേയെന്ന പേരിൽ നൽകിയ വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ പേരിലയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.
കേരളത്തിൽ മൂന്നാമതും കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സുനിൽ കനുഗോലുവിൻ്റെ സർവേ റിപ്പോർട്ടുണ്ടെന്നായിരുന്നു പത്രം റിപ്പോർട്ട് ചെയ്തത്.
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയെ മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സര്‍വെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് ദേശീയ മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഇത്തരത്തില്‍ ഏതെങ്കിലും സര്‍വെ നടത്താന്‍ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അങ്ങനെയിരിക്കെ കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളിയായ സിപിഎമ്മുമായി ചേർന്ന് പച്ചനുണ പ്രചരിപ്പിച്ച് പൊതുസമൂഹത്തിലും വോട്ടര്‍മാര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മനഃപൂര്‍വ്വമായ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വക്കീൽ നോട്ടീസിൽ പറയുന്നു.
പ്രാരംഭ നടപടി എന്നോണമാണ് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ ദേശീയ ഇംഗ്ലീഷ് മാധ്യമത്തിനെതിരെ നോട്ടീസ് നല്‍കിയത്. വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ തുടര്‍ നടപടിയായി എഐസിസി ലീഗല്‍ സെല്‍ കേസ് ഫയല്‍ ചെയ്യുമെന്നും കെ.സി.വേണുഗോപാല്‍ അറിയിച്ചു.