ഡൽഹി: നീണ്ട 27 വർഷത്തെ ഇടവേളക്കുശേഷമാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഭരണം തിരികെ പിടിച്ച് ബിജെപി. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തിൽ നടന്ന കൃത്യമായ നീക്കവും മദ്യനയ അഴിമതിയിൽ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആംആദ്മി പാർട്ടിയുടെ നിലനിൽപ്പിനെ തകർത്ത ഘടകങ്ങൾ. ആംആദ്മ പാർട്ടിയെ കടത്തി വെട്ടുന്ന തരത്തിലുള്ള ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചും, മധ്യവർഗത്തെ ഉന്നമിട്ട് നടത്തിയ ബജറ്റ് പ്രഖ്യാപനവും ബിജെപിക്ക് വിജയം കൈവരിക്കാനുള്ള മൂത്തകൂട്ടുകളായി മാറി.
രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഡൽഹി ഭരണവും ഇനി സ്വന്തം. ലോക് സഭ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റും നേടിയത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള നല്ല തുടക്കമായി ബിജെപി കണ്ടു. ആംആദ്മി പാർട്ടിക്കെതിരായി അഴിമതി ആരോപണം ഒരു വശത്ത് ശക്തമാക്കി , മറുവശത്ത് ആംആദ്മി പാർട്ടിയെ വെല്ലുന്ന ജനപ്രിയ പദ്ധതികളും ബിജെപി പ്രഖ്യാപിച്ചു.
മൂന്ന് പ്രകടന പത്രികകളിലായി അടിസ്ഥാന വർഗ്ഗങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഡൽഹിയിൽ ആംആദ്മി പാർട്ടി പ്രഖ്യാപിച്ച 2100 രൂപ പ്രതിമാസ സഹായത്തെ 2500 രൂപയാക്കി ബിജെപി ഉയർത്തി കാണിച്ചു. ബിജെപി വന്നാൽ നിലവിലെ ക്ഷേമ പദ്ധതികൾ നിർത്തലാക്കുമെന്ന പ്രചാരണത്തെ മറികടക്കാൻ പദ്ധതികൾ നിലനിർത്തുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി തന്നെ നടത്തി. കോളനികൾക്ക് ഉടമസ്ഥാവകാശവും പാർട്ടി വാഗ്ദാനം ചെയ്തു.
പത്ത് ലക്ഷം വരെ നികുതിയിളവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് 12 ലക്ഷം രൂപക്ക് ആദായ ഇളവ് നൽകി. പ്രചാരണം തീരുന്നതിന് തൊട്ട് മുൻപ് പത്രപരസ്യം നൽകി പ്രഖ്യാപനം എല്ലായിടവും എത്തിക്കുകയും ചെയ്തു. മോദിയും അമിത്ഷായും നിറഞ്ഞു നിന്ന പ്രചാരണത്തിൽ ഡൽഹിയിൽ സ്വാധീനമുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയേയുമൊക്കെ ഇറക്കി വോട്ടുകൾ ഉറപ്പിച്ചിരുന്നു. ഇത്തരം കൃത്യതയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമെന്നോണം വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ബിജെപി.