തിരുവനന്തപുരം: വിവാദങ്ങളും വാദപ്രതിവാദങ്ങളും കനക്കുന്നതിനിടെ എഡിജിപി എംആർ അജിത്ത് കുമാർ അവധിയിൽ പ്രവേശിക്കുന്നു.ADGP MR Ajith Kumar goes on leave amid controversies and controversies
നാലു ദിവസത്തേക്കാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി അവധിയെടുക്കുന്നത്. കുറച്ചു നാൾ മുമ്പ് നൽകിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നൽകിയത്.
സ്വകാര്യ ആവശ്യത്തിനായി അവധി അനുവദിക്കണമെന്നായിരുന്നു എഡിജിപിയുടെ ആവശ്യം. സെപ്റ്റംബർ 14 മുതൽ 17വരെയാണ് എം ആർ അജിത് കുമാർ അവധിയിൽ പോകുന്നത്.
അതിനിടെ, തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകളും കൂടിയാലോചനകളും പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തി.
ക്രൈംബാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെയും തന്റെ ഔദ്യോദിക വസതിയിലേക്ക് മുഖ്യമന്ത്രി വിളിച്ചുവരുത്തിയിരുന്നു.
അതേസമയം, വിവാദ വെളിപ്പെടുത്തലുകളുടെയും പി വി അൻവറിന്റെ ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ എഡിജിപി അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവും പാർട്ടിയിലും സർക്കാരിലും ശക്തമാകുകയാണ്.
പൊലീസ് ഉന്നതരുമായും ഹേമ കമ്മിറ്റിയുമായും ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലിഫ് ഹൌസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച നടന്നത്.
ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എഡിജിപി എം. ആർ അജിത് കുമാറിനെ നീക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രത്യേക അന്വേഷണ റിപ്പോർട്ടിന് കാക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നാണ് ഇടത് മുന്നണിയിലെ പല പാർട്ടികളുടെയും ആവശ്യം.
ആർഎസ്.എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് എഡിജിപി എം.ആർ.അജിത് കുമാർ വിവാദമായതോടെ സമ്മതിച്ചത്. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം.
2023 മെയ് 22ന് തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിലെ ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു വിവാദമായ കൂടിക്കാഴ്ച. സുഹൃത്തും ആർഎസ്എസിന്റെ കീഴിലെ വിജ്ഞാനഭാരതിയുടെ പ്രമുഖനുമായ ജയകുമാറിനൊപ്പമാണ് സന്ദർശൻമെന്നാണ് വിശദീകരണം.
ജയകുമാറിൻറെ ക്ഷണപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നാണ് അറിയിച്ചത്. കൂടിക്കാഴ്ചയിൽ പ്രതിപക്ഷനേതാവ് ദുരൂഹത ആരോപിച്ചതിന് പിന്നാലെയായിരുന്നു വിശദീകരണം. അതിനിടെ എഡിജിപി അജിത് കുമാർ ആർഎസ് സിന്റെ മറ്റൊരു നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നു.