മുംബൈ: ടെലികോം മേഖലയിലേക്ക് കടക്കാനുള്ള തീരുമാനത്തിൽ നിന്നു അദാനി ഗ്രൂപ്പ് പിന്മാറി. മൂന്നുവർഷം മുൻപ് ലേലത്തിൽ സ്വന്തമാക്കിയ 5 ജി സ്‌പെക്ട്രം അദാനി ഡേറ്റ നെറ്റ് വർക്സ് ഭാരതി എയർടെൽ ഗ്രൂപ്പ് ഏറ്റെടുത്തു.
2022 ൽ നടന്ന 5ജി സ്പെക്ട്രം ലേലത്തിലേക്ക് അദാനി ഗ്രൂപ്പ് അപ്രതീക്ഷിതമായാണ് രംഗപ്രവേശം ചെയ്തത്. രാജ്യത്തെ മുൻനിര വ്യവസായ സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ 5ജി രംഗത്തേക്കുള്ള വരവ് ജിയോ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ 100 കോടി മാത്രം കെട്ടിവെച്ചാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുത്തത്.
212 കോടി രൂപ ചെലവിട്ട് 26 ജിഗാഹെർട്‌സ് ബാൻഡിലുള്ള 400 മെഗാഹെർട്‌സ് സ്‌പെക്ട്രമാണ് അദാനി ഗ്രൂപ്പ് അന്ന് വാങ്ങിയത്. നിലവിലെ ധാരണ പ്രകാരം സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെലും ഉപകമ്പനിയായ ഭാരതി ഹെക്‌സാകോമും ചേർന്നാണ് സ്‌പെക്ട്രം ഏറ്റെടുക്കുന്നത്.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്ത മറ്റ് കമ്പനികൾ. അദാനി ഗ്രൂപ്പ് പൊതുജനങ്ങൾക്കായുള്ള ടെലികോം സേവന രംഗത്തേക്ക് വരുന്നില്ലെന്നും, സ്വന്തം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആഭ്യന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് 5ജി സ്പെക്ട്രം വാങ്ങിയത് എന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.