പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷമാണ് അമ്പത്തിരണ്ടുകാരിയായ മമത സന്ന്യാസം സ്വീകരിച്ചത്.
കിന്നർ അഖാഡയുടെ ഭാഗമായാണ് സന്യാസദീക്ഷ സ്വീകരിച്ചത്. യാമൈ മമത നന്ദഗിരി എന്നാകും ഇനിയുള്ള പേര്.
ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുന്നു മമത. വിവാഹത്തിനു ശേഷം കെനിയയിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി മമത സഹകരിക്കുന്നുണ്ട്. സന്യാസം സ്വീകരിക്കുന്ന ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു.
25 വർഷത്തിനുശേഷം ഈ മാസം ആദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു.
2016 ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.