കൊച്ചി: നടന്‍ ജയസൂര്യയ്‌ക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടി പ്രതികരണം നടത്തിയത്. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി പ്രതികരിച്ചു.(Actress against actor jayasurya’s explanation)
ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താന്‍ ഉയര്‍ത്തിയത് തെറ്റായ ആരോപണങ്ങളല്ലെന്നും അവര്‍ പറഞ്ഞു. ‘വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ഞാന്‍ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപണമുയര്‍ന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞതെന്നും’ അവര്‍ പറഞ്ഞു.
സെക്രട്ടേറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചു എന്നാണ് നടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസിന്റെ ഭാഗമായി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതോടൊപ്പം സെക്രട്ടറിയേറ്റില്‍ പരിശോധന നടത്താനുള്ള അനുമതിയും പൊലീസ് തേടി.