തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ മാനസികമായി തകർത്തുവെന്ന് നടൻ ജയസൂര്യ. കുടുംബാംഗങ്ങളെ വിഷയം അഗാധ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഎസിലുള്ള നടൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.Actor Jayasuriya’s first reaction is out
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന് സ്നേഹപൂർവം കൂടെ നിന്ന എല്ലാവർക്കും നന്ദി.
വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങൾ ഉണ്ടാകുന്നത്.
സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ എന്നെയും അത് തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും.
ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനഃസാക്ഷി ഇത്തിരി പോലും ബാക്കിയാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്ന് സുനിശ്ചിതമാണ്.
ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥതിയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂർമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി.
‘‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ…പാപികളുടെ നേരെ മാത്രം’’