മുൻപെങ്ങും ഇല്ലാത്തവിധമുള്ള ചൂടാണ് ഗൾഫിൽ അനുഭവപ്പെടുന്നത്. എസി ഉപയോഗം പാരമ്യത്തിലെത്തിയ സമയമാണിത്.
ശ്രദ്ധിച്ചില്ലെങ്കിൽ ചൂടുകാലത്ത് വീട്ടിലെ എസി അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വില്ലന്മാരാകാം. അതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ കുവൈത്തിലെ മലയാളി കുടുംബത്തിന്റെ മരണം. (AC usage in Gulf: Death of Malayali family in Kuwait is a warning)
ചൂട് കൂടുതലായതിനാൽ മുറി തണുപ്പിക്കുന്നതിന് എസി ഓവർലോഡ് എടുക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ വയറുകളിൽ സ്പാർക്കിന് സാധ്യതയുണ്ട്. എസിയിൽ ഉപയോഗിക്കുന്ന വാതകം ആർ32 റഫ്രിജറന്റ് വിഭാഗത്തിൽ പെടുന്നതാണെങ്കിൽ തീപിടിത്ത സാധ്യത കൂടുതലാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.വയറിങ്ങിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചൂടുകാലത്ത് വീട്ടിലെ എസി അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വില്ലന്മാരാകാം.
തീ ആളിക്കത്തിക്കാൻ ശേഷിയുള്ളതാണ് ആർ32. ചില എസി കമ്പനികൾ ഇപ്പോഴും ആർ32 വാതകമാണ് ഉപയോഗിക്കുന്നത്. എസിയുടെ പുറത്തെ യൂണിറ്റ് കനത്ത ചൂടിനെ അതിജീവിക്കാൻ ശേഷിയുള്ളവയാണെന്നും വിദഗ്ധർ പറയുന്നു. എന്നാൽ, അപകടമുണ്ടാക്കുന്നത് കൂടുതലും വയറിങ്ങുകളാണ്. തീപിടിത്ത സാധ്യത കുറവുള്ള ആർ 410എ റഫ്രിജറന്റിലേക്ക് ഇപ്പോൾ പല കമ്പനികളും മാറിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.