നീറ്റ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ അച്ഛന്റെ പരാതി. രാജസ്ഥാനമിലെ കോട്ടയിൽ ആണ് സംഭവം. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയതായി കാട്ടി പിതാവ് പരാതി നൽകിയത്. പെണ്‍കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം രൂപ മോചനദ്രവ്യമാണ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥിനിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്നു കോട്ട എസ്പി അറിയിച്ചു.
സംഭവത്തെ പറ്റി പൊലീസിന് ലഭിച്ച കുട്ടിയുടെ അച്ഛന്റെ പരാതിയിൽ പറയുന്നത്:
മകള്‍ കോട്ടയിലെ വിജ്ഞാന്‍ നഗറിലെ ഒരു കോച്ചിംഗ് സെന്ററിലാണ് പഠിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു വാടക മുറിയിലാണ് മകൾ താമസിക്കുന്നത്. ഞായറാഴ്ച രാത്രി മകളുമായി സംസാരിച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് മകളെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോകളും മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം നല്‍കണമെന്ന സന്ദേശവും ഫോണിലേക്ക് ലഭിച്ചത്. പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും അവര്‍ അയച്ചു.
‘മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് സംഘത്തിന്റെ ഭീഷണി. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കോട്ട എസ്പി അമൃത ദുഹാന്‍ പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെക്കുറിച്ച് ചില സൂചകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.