ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല
തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി. ഗുരുവായൂർ താമരയൂർ പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂറിനെയാണ് കാണാതായത്.
ഉത്തർപ്രദേശിലെ ബറേലിയിലേക്ക് പരിശീലനത്തിന് പോയതാണ്. പുണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ഫർസീൻ ഗഫൂർ ജോലി ചെയ്‌തിരുന്നത്.
പരിശീലനത്തിനായി ബറേലിയിലേക്ക് പോകാൻ ജൂലൈ 9നാണ് ബാന്ദ്രയിൽ നിന്ന് റാംനഗർ എക്‌സ്പ്രസ് ട്രെയിനിൽ കയറിയത്. തുടർന്ന് 10-ാം തീയതി രാത്രി പത്തരയോടെ ബന്ധുക്കളെ അവസാനമായി ഫോണിൽ വിളിച്ചത്.
എന്നാൽ പിന്നീട് ഫർസീനെ ഫോണിൽ ബന്ധപ്പെടാനായില്ലെന്ന് സഹോദരൻ സാജിദ് പറയുന്നു. ബറേലിക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ തൊട്ടടുത്തുള്ള ഇസ്സത്ത് നഗറിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.
പരിശോധനയിൽ ഇസ്സത്ത് നഗറിലെ ടവർ ലൊക്കേഷനാണ് അവസാനമായി കാണിച്ചത്. പരിശീലന സ്ഥലത്ത് എത്തിയിട്ടില്ല എന്നാണ് വിവരം ലഭിച്ചത്.
മൂന്നു മാസം മുൻപാണ് ഫർസീൻ അവസാനമായി നാട്ടിൽ വന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സൈനികതലത്തിലും അന്വേഷണം നടന്നു വരികയാണ്.
ബന്ധുക്കളും സുഹൃത്തുക്കളും ഫർസിനെ തിരഞ്ഞു ബറേലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടാതെ ബഹ്റൈനിലുള്ള സഹോദരനും ബന്ധുവും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
ബന്ധുക്കൾ എൻ കെ അക്ബർ എംഎൽഎക്കും സ്ഥലം എംപിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പരാതി നൽകി. എംഎൽഎ ഇത് സംബന്ധിച്ചു മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Summary: A soldier from Guruvayur, Kerala, identified as Farseen Gafur from Ponganam House, Tamarayur, has been reported missing after departing for training in Bareilly, Uttar Pradesh. His family has filed a missing complaint with authorities.