മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യവുമായി വീണ്ടും സമരം തുടങ്ങുന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വർധിച്ച ആശങ്കയിലാണ് ഇടുക്കി നിവാസികൾ. ഇന്നലെ കർണാടകയിലെ തംഗഭദ്രാ ഡാമിൻ്റെ ഷട്ടർ തകർന്നതും ഇതിനൊപ്പം ഭീതിയുണ്ടാക്കുന്ന കാര്യമാണ്. മുല്ലപ്പെരിയാർ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ സുർക്കിയിൽ പണിത ഡാമാണ് തുംഗഭദ്ര.A new dam is needed in Mullaperiyar
ഇത്തരം അനുഭവങ്ങളെല്ലാം മുൻനിർത്തി വീണ്ടും ശക്തമായ പ്രതിഷേധം തുടങ്ങാനാണ് നാട്ടുകാരുടേയും സമരസമിതിയുടേയും തീരുമാനം. ഇതിനായി സമരസമിതി പുനസംഘടിപ്പിച്ചു. ഈ മാസം 15ന് യോഗം ചേർന്ന് സമരം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കുമെന്ന് സമരസമിതിക്ക് നേതൃത്വം നൽകുന്ന ഫാദർ ജോയി നിരപ്പേൽ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്നും ഡീകമ്മിഷൻ ചെയ്യണമെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് വീണ്ടും ചർച്ചകൾ ഉയർന്നു. ഇതിനൊപ്പം തുംഗഭദ്രാ ഡാമിന്റ ഷട്ടർ തകർന്ന സംഭവം കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് സമരം പുനരാരംഭിക്കുവാൻ നീക്കം തുടങ്ങിയത്.
മുല്ലപ്പെരിയാർ സമര സമിതി, പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച പ്രകടനവും യോഗവും നടന്നിരുന്നു.
പുതിയ ഡാം പണിയണമെന്ന ആവശ്യവുമായി 2006ൽ ചപ്പാത്തിൽ മുല്ലപ്പെരിയാർ സമരസമിതി തുടങ്ങിയ പ്രതിഷേധം 3000 ദിവസത്തോളം നീണ്ടുനിന്നിരുന്നു. വയനാട് ദുരന്തം ഉണ്ടായതോടെ 130 വർഷം പഴക്കമുള്ള ഡാം ഉണ്ടാക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതൽ ആശങ്കയുണ്ടായി. ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത്.
2021ൽ ഐക്യരാഷ്ട സംഘടനയുടെ ‘യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആന്റ് ഹെൽത്ത്’ ഡാമിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എംപി കേന്ദ്ര ജലവിഭവ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ദുരന്തം സംഭവിക്കുന്നതു വരെ കാത്തിരിക്കാതെ പുതിയ ഡാം പണിയുന്നതിന് നടപടി സ്വീകരിക്കണം എന്നാണ് സംസ്ഥാനത്തെ എംപിമാർ കൂട്ടായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ അഞ്ചു ജില്ലകൾ പൂർണമായും തുടച്ചു മാറ്റാൻ ശേഷിയുള്ള, കേരളത്തിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു വലിയ അപകടമാണ് മുല്ലപ്പെരിയാറിൽ കാത്തിരിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയത്.
കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഉടൻ ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ മലയോര ജനത സമരമുഖത്ത് സജീവമാകുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ആശങ്കയും നിസ്സഹായാവസ്ഥ തമിഴ്‌നാടിനെ ബോധ്യപ്പെടുത്തണം. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന നിലപാട് നടപ്പാക്കാനും അധികാരികൾ കൂട്ടായ ശ്രമം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.