ഇന്ത്യക്ക് വിനിമയം നടത്താൻ പുതിയൊരു കറൻസി കൂടി എത്തുന്നു. ആർ ഫൈവ് എന്ന ഈ കറൻസി ബ്രിക്സ് രാജ്യങ്ങളുടെ പൊതു നിയന്ത്രണത്തിൽ ആയിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. യൂറോ മാതൃകയിൽ ഒരു ഏകീകൃത കറൻസി കൊണ്ടുവരാനാണ് ബ്രിക്സ് രാജ്യങ്ങൾ ഇപ്പോൾ പദ്ധതിയിടുന്നത്. (A new currency is coming to India! The euro and the dollar will lag behind)
ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക ഇന്ത്യ എന്നീ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥകൾക്കൊപ്പം ചേർന്ന് ഒരു കറൻസി രൂപീകരിക്കാൻ കഴിഞ്ഞാൽ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാൻ ആകുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര ഫലത്തിൽ യൂറോയും ഡോളറിനും ഉള്ള അപ്രമാദിത്യം അവസാനിപ്പിക്കുകയും ചെയ്യാം.
ഇന്ത്യയുടെ റുപ്പി, റഷ്യയുടെ റൂബിൾ, ബ്രസീലിന്റെ റിയാൽ, സൗത്ത് ആഫ്രിക്കയുടെ റാൻ, ചൈനയുടെ റൻമിൻബി എന്നിവയുടെ എല്ലാം ആദ്യ അക്ഷരം ആർ ആണ്. ഇതിനാലാണ് പുതിയ കറൻസിക്ക് ആർ ഫൈവ് എന്ന പേരിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾക്ക് ലോക കരുതൽ കറൻസി കൈവശം വയ്ക്കണമെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ ആ രാജ്യം യുഎസ് ഡോളറിൽ വ്യാപാരം നടത്തണം. 1944 മുതൽ ഇതാണ് സ്ഥിതി.
രണ്ടാം ലോക മഹായുദ്ധകാലത്താണ് ബ്രിട്ടന്റെ പൗണ്ടിൽ നിന്നും യുഎസ് ഡോളർ ലോക വാണിജ്യ, വ്യാപാര, വിനിമയ ഉപാധിയായി മാറിയത്. കഴിഞ്ഞ 79 വർഷമായി അമേരിക്കൻ ഡോളർ ലോക കരുതൽ കറൻസിയായി തുടരുന്നുണ്ട്. ഈ സ്ഥാനം കയ്യടക്കാൻ ആണ് പല രാജ്യങ്ങളും രാഷ്ട്ര കൂട്ടായ്മകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് അന്താരാഷ്ട്ര തലത്തിലെ ബഹുഭൂരിപക്ഷം സാമ്പത്തിക വിനിമയങ്ങളും നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. കഴിഞ്ഞ 8 പതിറ്റാണ്ടുകളായി ലോക സാമ്പത്തിക രംഗത്ത് ആധിപത്യം പുലർത്തുന്ന അമേരിക്കൻ ഡോളറിന് ബദലാകും ആർ ഫൈവ് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.