കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ചു. ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോൾ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ജീപ്പിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീപിടിച്ചതിനെ തുടർന്ന് ജീപ്പിലേക്കും തീപടരുകയായിരുന്നു.
അതേസമയം യുഡിഎഫ് കേന്ദ്രത്തിലെ സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് രംഗത്തെത്തിയിട്ടുണ്ട്. ജീപ്പിൽ സ്ഫോടനം നടന്ന ആവടിമുക്ക് യുഡിഎഫിന് ഏറെ സ്വാധീനമുള്ള സ്ഥലമാണെന്നും എൽഡിഎഫ് ആരോപിച്ചു. സ്ഫോടനം നടക്കുന്നതിന് മുൻപ് നാദാപുരം പെരിങ്ങത്തൂർ എയർപോർട്ട് റോഡിലെ ആവടിമുക്കിൽ റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി പ്രകോപനം നടത്തിയതായും എൽഡിഎഫിൻ്റെ പരാതിയിൽ പറയുന്നു. ഇതിന് നിമിഷങ്ങൾക്കകം തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പിൽ വൻ സ്ഫോടനം നടന്നതായാണ് ആരോപണം.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്ഫോടന പരമ്പരകൾ പെരുകുന്നത് നാദാപുരം മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും എൽഡിഎഫ് ആരോപിച്ചു.