തിരുവനന്തപുരം: തെക്കൻ ഝാർഖണ്ഡിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനെ തുടർന്ന് കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.
ഇന്ന് (ജൂലൈ 2) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ കേരളത്തിലെ രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച വരെയും, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും അതിശക്ത മഴ മുന്നറിയിപ്പാണ് ഉള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
ധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ,
തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ തെക്കൻ തമിഴ് നാട് തീരം , ഗൾഫ് ഓഫ് മന്നാർ , അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം
എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തെക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന വടക്കൻ ഗുജറാത്ത് തീരം, കൊങ്കൺ, ഗോവ തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ,
വടക്കു കിഴക്കൻ അറബിക്കടൽ, തെക്കൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, വടക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രപ്രദേശ് തീരം,
ഒഡിഷ തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary:
A cyclonic circulation over southern Jharkhand is expected to bring rainfall to Kerala over the next five days, according to the India Meteorological Department (IMD). The forecast warns of isolated very heavy rain today (July 2) and isolated heavy rainfall through July 5. Winds over Kerala may also strengthen, with speeds reaching up to 40–50 km/h.