റിയാദ്: സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻറെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുന്നത്.
ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമിന്റെ കുടുംബം. ജൂലൈ രണ്ടിന് അബ്ദുൾ റഹീമിൻറെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വീണ്ടും വൈകുകയാണ്. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെഴുത്തിയത്.
സൗദി പൗരൻറെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ സ്ഥാപിച്ച ജീവൻരക്ഷ ഉപകരണം അബ്ദുൾ റഹീമിൻറെ കൈതട്ടി വീഴുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടർന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചത്.