തിരുവനന്തപുരം: കൊച്ചിക്ക് മെട്രോ നഗരമെന്ന പദവി ഉറപ്പാക്കാനുള്ള ഷെഡ്യൂൾ ഭേദഗതിയിൽ ഒപ്പിട്ട് ഗവർണർ ആർലേക്കർ.
ഈ മാസം എട്ടിനകം സർക്കാർ ഭേദഗതി വരുത്തണമെന്ന് ഹൈക്കോടതി ഇതുസംബന്ധിച്ച കോടതിയലക്ഷ്യക്കേസിൽ ഉത്തരവിട്ടിരുന്നു.
നിയമവകുപ്പിന്റെ ആവശ്യം പരിഗണിച്ച് ഗവർണർ ഫയലിൽ ഉടനടി ഒപ്പിടുകയായിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ 3 നഗരങ്ങൾക്ക് 1995ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ മെട്രോ പദവി നൽകിയിരുന്നു.
കൊച്ചിക്കായി മെട്രോപൊളിറ്റൻ മാനേജ്മെന്റ് കമ്മിറ്റിയുണ്ടാക്കാൻ 2022ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സർക്കാർ അതുപാലിച്ചില്ല.
ഇതുസംബന്ധിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഏപ്രിൽ 8 എന്ന സമയപരിധി കോടതി നിശ്ചയിച്ചിരിക്കുന്നത്. പത്ത് ലക്ഷം ജനസംഖ്യ അടിസ്ഥാനമാക്കിയാണ് കൊച്ചിയെ മെട്രോ നഗരമാക്കിയിരുന്നത്.
എന്നാൽ 2010ൽ നഗരത്തിന്റെ ഭാഗമായിരുന്ന തിരുവാങ്കുളം പഞ്ചായത്ത് തൃപ്പൂണിത്തുറ നഗരസഭയിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നു.
പഞ്ചായത്തായിരുന്ന തൃക്കാക്കര മുനിസിപ്പാലിറ്റിയായി മാറി. എന്നാൽ പിന്നീട് ഗസറ്റ് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയിരുന്നില്ല. ഹൈക്കോടതി ഉത്തരവ് പാലിക്കാൻ ഈ ഭേദഗതി അനിവാര്യമായിരുന്നു.