തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ടോൾ പ്ലാസകളിൽ നിരക്കുകൾ വർദ്ധിപ്പിച്ച് പുതിയ ഉത്തരവിറങ്ങി. തിരുവനന്തപുരം, കുമ്പളം, പന്നിയങ്കര, വാളയാർ ടോൾ പ്ലാസകളിലെ നിരക്കുകളാണ് പുതുക്കിയത്.
ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. തിരുവല്ലത്ത് ഒരു വശത്തേക്കുള്ള യാത്രയുടെ നിരക്കിൽ ലെെറ്റ് മോട്ടോർ വാഹനങ്ങൾക്ക് അഞ്ച് രൂപയും ലെെറ്റ് വാണിജ്യ വാഹനങ്ങൾക്ക് 15 രൂപയുമാണ് വർദ്ധിപ്പിച്ചത്.
കഴിഞ്ഞ വർഷം വൻ വർദ്ധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് കൂട്ടിയത്.
കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 155 രൂപയും രണ്ടുവശത്തേക്കും സഞ്ചരിക്കാൻ 230 രൂപയുമാണ് നിലവിലെ നിരക്ക്.
പുതുക്കിയ നിരക്ക് പ്രകാരം ഇത് 160 രൂപയും 240 രൂപയുമായി മാറും. തിരുവല്ലത്ത് ടോൾ പിരിവ് തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് നിരക്ക് കൂട്ടിയത്.
നിലവിൽ കാറിനുള്ള പ്രതിമാസ പാസ് 5100 രൂപയായിരുന്നു ഇതിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ കാറിന്റെ പ്രതിമാസ പാസിന് 5375 രൂപ നൽകണം.
എറണാകുളം കുമ്പളം ടോൾപ്ലാസയിൽ ലെെറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് അഞ്ചുരൂപ കൂട്ടി.
ഇതോടെ അൻപത് രൂപ നൽകേണ്ടി വരും. പാലക്കാട് ജില്ലയിൽ വാളയാറിലും പന്നിയങ്കരയിലും രണ്ട് മുതൽ മൂന്ന് ശതമാനം വരെയാണ് കൂട്ടിയത്.
വർഷം തോറുമുള്ള ആനുപാതിക വർദ്ധനയെന്നാണ് ടോൾ പിരിവ് കമ്പനി നൽകുന്ന വിശദീകരണം.
വാളയാർ ടോളിൽ ജീപ്പിനും കാറിനും കഴിഞ്ഞവർഷം നിശ്ചയിച്ചിരുന്ന അതേ തുക നിലനിർത്തി എന്നത് മാത്രമാണ് ഏക ആശ്വാസം.
വാളയാർ ടോൾ പ്ലാസ ഉൾപ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിലെ വാഹന യാത്രികരുടെ പ്രതിമാസനിരക്ക് 340ൽ നിന്നും 350 രൂപയായി ഉയർത്തിയിട്ടുണ്ട്.