യുകെയിൽ ബസ്സിൽ വച്ച് മലയാളി യുവാവിന് നേരെ ക്രൂരമായ വംശീയ ആക്രമണം. പ്ലിമൗത്തില്‍ തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. പ്ലിമൗത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ, വയനാട് സ്വദേശിയായ മലയാളി യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്.
താമസ സ്ഥലത്തു നിന്നും 20 മിനിറ്റ് ദൂരത്തിലെ ആശുപത്രിയിലേക്ക് രാത്രി 10 മുതല്‍ ആരംഭിക്കുന്ന ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു യുവാവ്. ബസില്‍ കയറും മുമ്പേ യുവാവിനെ പിന്തുടര്‍ന്ന് എത്തിയ അക്രമി ബസ് യാത്രക്കിടയിലാണ് അക്രമം നടത്തിയത്.
ബസ്സിൽ കയറിയ അക്രമി യുവാവിനോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണും എയര്‍പോടും ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ചതോടെ യുവാവിന്റെ തല ബസിനോട് ചേര്‍ത്തുവച്ച് ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ യുവാവിന് മുറിവേല്‍ക്കുകയും ഗ്ലാസ് സഹിതം ബസിന്റെ ജനാല തകരുകയും ചെയ്തു.
ഡ്രൈവർ ബസ് നിര്‍ത്തിയ ഉടൻ അക്രമി ഓടി രക്ഷപ്പെട്ടു. ബസ് ഡ്രൈവര്‍ ആവശ്യപ്പെട്ടതോടെ പൊലീസ് എത്തുകയും യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.യുവാവിനെ ആക്രമിക്കുന്നതിന് മുമ്പ് ബസില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടി കയറുകയും ബഹളം വയ്ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ ബസിന് നാലായിരം പൗണ്ടിന്റെ നാശനഷ്ടമുണ്ടായി. യുവാവിന്റെ ഫോണിനും എയര്‍പോടിനും നഷ്ടം സംഭവിച്ചു. നിലവില്‍ യുവാവ് പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സയിലാണ്. സിടി സ്‌കാന്‍ ഉള്‍പ്പെടെ പരിശോധന നടത്തി.
അക്രമിയെ രാത്രിയോടെ പൊലീസ് പിടികൂടി.ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പ്രദേശവാസിയായ ഇയാള്‍ സ്ഥിരം അക്രമ കേസുകളില്‍ അകപ്പെട്ടയാളാണ് എന്നാണു സൂചന. പ്രദേശത്തെ മയക്കു മരുന്നു വ്യാപാരവുമായി ബന്ധമുള്ള ആളാണ് അറസ്റ്റില്‍ ആയ 31 കാരന്‍ എന്നാണു അറിയുന്നത്.