ബ്രിട്ടനിലെ കടകളില്‍ ലഭിക്കുന്ന നിരോധിക്കപ്പെട്ട വിദേശ മധുര മിഠായികള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. നിയമവിരുദ്ധമായ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തങ്ങളുടെ എന്‍വിറോണ്മെന്റല്‍ ഹെല്‍ത്ത് ടീം പിടിച്ചെടുക്കുകയാണെന്നു മാഞ്ചെസ്റ്റർ നഗരസഭ അറിയിച്ചു. പൊതുജനങ്ങളോട്, നിരോധിക്കപ്പെട്ട ചേരുവകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് നഗര സഭയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയിൽ നിന്നുമാണ് ഇത്തരം ഭക്ഷണങ്ങൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി സ്വാധീനം ചെലുത്തിയാണ് ഇത് സാധിക്കുന്നതെന്ന് ചാര്‍ട്ടേര്‍ഡ് ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (സി ടി എസ് ഐ) പറയുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ പണം വാങ്ങി ഇത്തരം ഉൽപ്പനങ്ങളുടെ പ്രൊമോഷൻ ഏറ്റെടുക്കുകയാണ്. ടിക്ടോക്ക് പോലുള്ള മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള പാനീയങ്ങളും മിഠായികളും പ്രചരിക്കുമ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇതിന്റെ വലയത്തിൽ വീണുപോകുകയാണ്.
ഇതോടെ, കച്ചവടം ലക്ഷ്യമാക്കി ഹൈസ്ട്രീറ്റ് സ്റ്റോറുകളും ചെറിയ കണ്‍വീനിയന്റ് സ്റ്റോറുകളും ഇവ വലിയ തീതിയില്‍ തന്നെ സംഭരിച്ചു വയ്ക്കാനും വിൽപ്പന നടത്താനും ആരംഭിച്ചതോടെയാണ് ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ സുലഭമായത്. മില്യന്‍ കണക്കിനാണ് ഇവ യുകെയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
ജോളി റേഞ്ചര്‍ ഹാര്‍ഡ് കാന്‍ഡി, ഫാന്‍ഡ പൈനാപ്പിള്‍, സ്വീഡിഷ് ഫിഷ്, സണ്ണി ഡി, പ്രൈം ഹൈഡ്രേഷന്‍ ചീറ്റൂസ് ക്രഞ്ചി എന്നു തുടങ്ങി നിരവധി ഭക്ഷണ പാനീയങ്ങളാണ് നിരോധിക്കപ്പെട്ടവയിൽ പ്രധാനം.
പ്രതിരോധശേഷി കുറക്കുന്ന ഇവയിലെ ചേരുവകൾ , കാന്‍സര്‍, വൃക്ക രോഗങ്ങള്‍, മറ്റ് അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി ഫണ്ട് ചെയ്ത ഒരു പ്രത്യേക പ്രൊജക്റ്റിന്‍ കീഴില്‍ഡിസംബറില്‍ ഇത്തരത്തിലുള്ള 3,378 വസ്തുക്കള്‍ പിടിച്ചെടുത്തതായി സ്റ്റഫോര്‍ഡ്ഷയര്‍ കൗണ്ടി കൗണ്‍സില്‍ പറഞ്ഞിരുന്നു. വിവിധ കടകളില്‍ നിന്നായി ഏകദേശം 8,500 പൗണ്ട് വില വരുന്ന വസ്തുക്കളായിരുന്നു പിടിച്ചെടുത്തത്.
ഇക്കാര്യം അതീവ ഗൗരവമായി എടുക്കുകയാണെന്ന് ഈയാഴ്ച മാഞ്ചസര്‍ നഗര സഭ വ്യക്തമാക്കിയിട്ടുണ്ട്.