ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ലക്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി. യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി പുണ്യ സ്നാനം നടത്തിയത്.
മന്ത്രജപങ്ങൾ ഉരുവിട്ടുകൊണ്ട് സ്നാനം നടത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പ്രയാഗ്‌രാജ് ഭരണകൂടത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരിയും നടത്തിയിരുന്നു.
ഗംഗാനദിയിൽ ആരതി നടത്തി പ്രാർത്ഥിച്ച ശേഷമാണ് മോദി പുണ്യസംഗമസ്ഥാനത്ത് എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രയാഗ് രാജിൽ ഒരുക്കിയിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്നു.