കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി സംബന്ധിച്ച് അമ്മ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതികരണവുമായി നടി ജോമോൾ. ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. റിപ്പോർട്ടിലുള്ള പ്രമുഖർ ആരെന്ന് അറിയില്ല എന്നും നടി പ്രതികരിച്ചു.(Actress Jomol on Hema Committie report)
ആരും എന്നോട് മോശമായി സംസാരിച്ചിട്ടില്ല. കൂടെ സഹകരിച്ചാൽ മാത്രമേ ചാൻസ് തരുകയുള്ളുവെന്ന് ആരും പറഞ്ഞിട്ടില്ല. എന്നും ഇരകൾക്ക് ഒപ്പമെന്നും ജോമോൾ പറഞ്ഞു. ഒരു പ്രമുഖ നടി പറയുന്നു മാറ്റിനിർത്തിയിട്ടുണ്ട് എന്ന അങ്ങനെയെങ്കിൽ ഒരു സമയത്ത് എനിക്കും അവാർഡുകൾ കിട്ടിയിട്ടുണ്ട് ഞാനും മാറി നിന്നുവെന്നും ജോമോൾ പറഞ്ഞു.
അതേസമയം വിഷയത്തിൽ നിന്ന് ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു.