രാത്രിയെന്നും പകലെന്നും ഭൂമിയെ തിരിക്കുന്ന അതിര്‍രേഖ എവിടെയാണ് ? പ്രഭാതം പൊട്ടിവിടരുന്ന ആ രേഖ ആരെങ്കിലും കണ്ടിട്ടുണ്ടോ? ആ വിസ്മയക്കാഴ്ച രാജ്യാന്ത ബഹിരാകാശ നിലയത്തില്‍ നിന്നും ഒപ്പിയെടുത്തിരിക്കുകയാണ് നാസ. (NASA has released a rare view of how the morning starts)
സൂര്യന്റെ പ്രകാശ രശ്മികള്‍ ഭൗമോപരിതലത്തെ പ്രകാശിപ്പിക്കാന്‍ തുടങ്ങുന്ന ആ നിമിഷത്തില്‍ രാത്രിക്കും പകലിനും ഇടയിലൊരു മായാരേഖ രൂപപ്പെടും.
ചക്രവാളത്തിലൊരു നേര്‍ത്തരേഖയായി ആ അതിര്‍ത്തി കാണാം. നീലനിറമാര്‍ന്ന അന്തരീക്ഷം സൂര്യന്റെ കിരണങ്ങളുമായി കൂട്ടിമുട്ടുന്ന നിമിഷങ്ങളാണത്. ആ അതിർത്തി രേഖയാണ് നാസ കണ്ടെത്തി അടയാളപ്പെടുത്തിയിരിക്കുന്നത്.

പസഫിക് സമുദ്രത്തിന് 267 മൈല്‍ ഉയരത്തില്‍ നിന്നാണ് ആരെയും അത്ഭുതസ്തബ്ധരാക്കുന്ന
ഈ കാഴ്ച പകര്‍ത്തിയിരിക്കുന്നത്.
ഭൂമിയില്‍ രാപ്പകലുകള്‍ നിര്‍ണയിക്കുന്ന ചലിക്കുന്ന സാങ്കല്‍പ്പിക രേഖയാണ് ടെര്‍മിനേറ്റര്‍ (അതിര്‍രേഖ). ഭൂമിയുടെ ഭ്രമണത്തെയും സൂര്യനെ അപക്ഷേിച്ചുള്ള സ്ഥാനത്തെയും ആശ്രയിച്ചാകും ടെര്‍മിനേറ്ററിന്റെ നില്‍പ്. ഉത്തര-ദക്ഷിണ ധ്രുവങ്ങളിലൊഴികെ ഭൂമിയിലെ മറ്റെല്ലായിടങ്ങളിലൂടെയും സൂര്യോദയമായും അസ്തമയമായും ദിവസം രണ്ട് പ്രാവശ്യം ടെര്‍മിനേറ്റര്‍ കടന്നുപോകും.
23.5 ഡിഗ്രി ചരിഞ്ഞു സാങ്കല്‍പിക അച്ചുതണ്ടിലാണ് ഭൂമിയുടെ ഭ്രമണം. ഈ ചരിവാണ് ഉത്തര- ദക്ഷിണധ്രുവങ്ങളില്‍ വര്‍ഷത്തില്‍ കൂടിയും കുറഞ്ഞും സൂര്യപ്രകാശമെത്തിക്കുന്നതും ഋതുക്കളുണ്ടാക്കുന്നതും.
പകലും രാത്രിയും തുല്യമായെത്തുന്ന ദിവസങ്ങളില്‍ (വിഷുവം- മാര്‍ച്ചിലും സെപ്റ്റംബറിലും) ഭൂമിയുടെ അച്ചുതണ്ട് ,കേന്ദ്രത്തിന് തിരശ്ചീനമായി വരുന്നു. ഇതോടെ ഉത്തരാര്‍ധഗോളത്തിലും ദക്ഷിണാര്‍ധ ഗോളത്തിലും ഒരേയളവില്‍ സൂര്യപ്രകാശവും താരതമ്യേനെ നല്ല കാലാവസ്ഥയും കിട്ടും.