കേരളത്തിൽ ഒരു മാസം ശരാശരി 15 കോടിയുടെ സൈബർ തട്ടിപ്പ് നടക്കുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം 201 കോടിയുടെ ഓൺലൈൻ തട്ടിപ്പിനാണ് മലയാളികൾ ഇരയായത്. സാധാരണക്കാർ മാത്രമല്ല, ഉയർന്ന വിദ്യാഭ്യാസമുള്ള ബാങ്ക് ഉദ്യോഗസ്ഥരും അധ്യാപകരും മുതൽ ഐ.ടി പ്രഫഷണലുകളും ഡോക്ടർമാരും വരെ സൈബർ തട്ടിപ്പിനിരയാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. Ex-Chief of Police Hi-Tech Cell Caught in Cyber Fraud
ഏറ്റവും ഒടുവിൽ പെട്ടിരിക്കുന്നത് കേരള പോലീസ് ഹൈടെക് സെല്ലിൻ്റെ മേധാവിയായിരുന്ന അസിസ്റ്റൻ്റ് കമൻഡാൻ്റ് റാങ്കിൽ ജോലി ചെയ്യുന്ന സ്റ്റാർമോൻ പിള്ളയെന്ന ഉദ്യോഗസ്ഥനാണ്. ഇൻസ്പെക്ടറായിരിക്കെ ദീർഘകാലം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ ക്രൈം എൻക്വയറി സെല്ലിൻ്റെ ചുമതലക്കാരൻ ആയിരുന്നു. അസി. കമൻഡാൻ്റ് റാങ്കിലേക്ക് പ്രമോഷൻ കിട്ടിയപ്പോഴാണ് സ്ഥാനമൊഴിഞ്ഞ് വനിതാ ബറ്റാലിയൻ്റെ ചുമതലയിലേക്ക് മാറിയത്.
ഓൺലൈൻ ട്രേഡിങ്ങിലാണ് ഏഴുലക്ഷം പോയത്. തട്ടിപ്പ് ബോധ്യപ്പെട്ടയുടൻ പരാതി നൽകി കൊല്ലം പോലീസ് കേസ് റജിസ്റ്റർ ചെയ്തതിനാൽ തുകയിൽ പകുതിയിലേറെ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. പോലീസ് സൈബർ ഡിവിഷൻ്റെ ഇടപെടലിൽ രണ്ടരലക്ഷത്തിൻ്റെ ഇടപാട് ബ്ലോക്കുചെയ്തു.
കൂടാതെ മലപ്പുറത്തെ ഒരു എടിഎമ്മിൽ നിന്ന് തട്ടിപ്പുകാർ പണം പിൻവലിക്കാൻ ശ്രമിച്ചത് തിരിച്ചറിഞ്ഞതും രക്ഷയായി. ഇവിടെ നിന്നൊരാളെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞതിനാൽ ഈ തുകയും തിരികെ കിട്ടാനാണ് സാധ്യത. ഇയാളെ ഉടൻ കൊല്ലത്തേക്ക് എത്തിക്കും. കൂട്ടാളികളെക്കുറിച്ചും ഇതിലൂടെ വിവരം കിട്ടും. അങ്ങനെ വന്നാൽ ശേഷിച്ച തുകയും കണ്ടെടുക്കാൻ കഴിഞ്ഞേക്കും.
സിബിഐ അടക്കം കേന്ദ്ര ഏജൻസികളുടെ സ്റ്റാൻഡിങ് കോൺസൽ ആയിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാറിന് ഈയിടെ സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ടത് 80 ലക്ഷത്തിലേറെ രൂപയാണ്. പ്രമുഖ ചിന്തകനും ഇടത് സഹയാത്രികനുമായ യാക്കോബായ സഭാ മുൻ മെത്രാൻ ഗീവർഗീസ് മാർ കൂറിലോസിന് കഴിഞ്ഞയാഴ്ച നഷ്ടമായത് 15 ലക്ഷം രൂപ.
ഇങ്ങനെ സമൂഹത്തിൻ്റെ സമസ്ത മേഖലയിലുമുള്ളവർ സൈബർ വലയിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെടുന്നതിൻ്റെ വാർത്തകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സാധാരണക്കാർക്ക് സൈബർ കെണികളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും, പലവിധ ചതികളിൽ കേസ് അന്വേഷണം നടത്തി പരിചയവുമുള്ള ഉദ്യോഗസ്ഥൻ ഈവിധം പെടുന്നത് ദയനീയമെന്നാണ് പോലീസിനുള്ളിലും ഉണ്ടായിട്ടുള്ള വികാരം.
2024ൽ അഞ്ച് മാസത്തിനിടെ ആയിരത്തോളം സൈബർ തട്ടിപ്പുകൾക്കാണ് മലയാളികൾ ഇരയായതെന്ന് പൊലീസിൻറെ കണക്കുകൾ പറയുന്നു. ഇതിൽ 55 ഡോക്ടർമാർ, 39 അധ്യാപകർ, 60 സർക്കാർ ഉദ്യോഗസ്ഥർ, 80 വിദേശ മലയാളികൾ എന്നിവർ ഉൾപ്പെടും. സൈബർ തട്ടിപ്പുകളെ കുറിച്ച് ഏറ്റവും അവബോധം ആവശ്യമുള്ള ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. 31 ബാങ്ക് ഉദ്യോഗസ്ഥർക്കാണ് ഇക്കൊല്ലം ഓൺലൈനിൽ പണം നഷ്ടമായത്.
സൈബർ തട്ടിപ്പിൽ വ്യാപകമായി പെടുന്ന മറ്റൊരു വിഭാഗം വ്യാപാരികളാണ്. 123 വ്യാപാരികളാണ് ഈ വർഷം ഇതുവരെ തട്ടിപ്പിനിരയായത്. 327 സ്വകാര്യ സ്ഥാപന ജീവനക്കാരും തട്ടിപ്പിൽപെട്ട് പണം നഷ്ടമായവരിൽപെടും. 93 ഐ.ടി പ്രഫഷണലുകൾ, 93 വീട്ടമ്മമാർ, 53 വിദ്യാർഥികൾ തുടങ്ങി 1103 പേർ ഈ വർഷം തട്ടിപ്പിനിരയായിട്ടുണ്ട്.
സൈബർ തട്ടിപ്പിനെ കുറിച്ച് പൊലീസും ബാങ്കിങ് സ്ഥാപനങ്ങളും നിരന്തരം അവബോധം നടത്തുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസമുള്ള ആളുകളുൾപ്പെടെ ഇത്തരത്തിൽ തട്ടിപ്പിൽപെടുന്നത്. ഓൺലൈൻ തട്ടിപ്പിനിരയായാൽ എത്രയും വേഗം പരാതിപ്പെടണമെന്നാണ് പൊലീസ് നൽകുന്ന അറിയിപ്പ്.
തട്ടിപ്പ് നടന്ന ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണെന്ന് പൊലീസ് പറയുന്നു. എത്രയും വേഗം സൈബർ ഹെൽപ് ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടണം. അല്ലെങ്കിൽ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലായ https://cybercrime.gov.in/ എന്ന വെബ്സൈറ്റിൽ പരാതി രജിസ്ട്രർ ചെയ്യാം. 155260 ആണ് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള കേരള പൊലീസിൻറെ ടോൾ ഫ്രീ നമ്പർ.