കൊച്ചി: സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയുടെ വില ഇപ്പോൾ നൂറിലെത്തി. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.(Chicken price decreased in kerala)
വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ പറയുന്നത്. രണ്ടാഴ്ച മുമ്പ് ഫാമുകളിൽ കോഴിയുടെ വില കുറഞ്ഞതാണെങ്കിലും ചില്ലറക്കച്ചവടക്കാർ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ഉപഭോക്താക്കൾ പ്രതിക്ഷേധം ഉയർത്തിയതോടെയാണ് പലയിടങ്ങളിലും വില കുറയ്ക്കാൻ ചില്ലറവ്യാപരികൾ തയ്യാറായത്. അതേസമയം, പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
65 രൂപയ്ക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ ഇപ്പോൾ കോഴികളെ വാങ്ങുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. നിരക്കിൽ മാറ്റം ഉണ്ടാകുന്നതുവരെ വളർച്ചയെത്തിയ കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റ ഇനത്തിലും കർഷകർക്ക് നഷ്ടമുണ്ടാക്കും. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉൽപാദിപ്പിക്കാൻ 90 മുതൽ 100 രൂപ വരെ കർഷകന് ചെലവ് വരും. ഫാമുകളിൽ കിലോക്ക് 130 മുതൽ 140 രൂപയെങ്കിലും ലഭിക്കണമെന്നാണ് കർഷകർ പറയുന്നത്.
അതേസമയം ഹോട്ടലുകളിലും മറ്റും കോഴി വിഭവങ്ങൾക്ക് ഉയർന്ന വിലയാണ് ഈടാക്കുന്നത്. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചിട്ടുണ്ട്.