വഖഫ് നിയമ ഭേദഗതിയിൽ അമുസ്ലീംങ്ങളെയും സ്ത്രീകളെയും വഖഫ് കൗൺസിലിലും ബോർഡുകളിലും ഉൾപ്പെടുത്തും. ബില്ലിന്റെ പകർപ്പ് ലോക്സഭാ എംപിമാർക്ക് വിതരണം ചെയ്തു. മുസ്ലിം ലീഗും കോൺഗ്രസും ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.Non-Muslims and women will be included in Waqf Councils and Boards; Muslim League and Congress protest
11 അംഗ വഖഫ് ബോർഡിൽ രണ്ട് പേർ സ്ത്രീകളായിരിക്കും. മുസ്ലിം ഇതര വിഭാഗത്തിൽ നിന്നും രണ്ടുപേർ, എംപിമാർ, എംഎൽഎമാർ, ബോർഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ ബോർഡിൽ ഉണ്ടാകണമെന്നാണ് നിർദേശം.
വഖഫ് സ്വത്തുക്കളുടെ ജുഡീഷ്യൽ പരിശോധന, നിർബന്ധിത സ്വത്ത് രജിസ്ട്രേഷൻ, വഖഫ് ബോർഡുകളിൽ സ്ത്രീകളെ ഉൾപ്പെടുത്തൽ എന്നിവയടക്കം 44 ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുന്നു.
വഖഫ് സ്വത്തുക്കളുടെ വാണിജ്യ ഉപയോഗത്തിൽ നിന്നും ചെലവുകളിൽ നിന്നും വരുമാനം ശേഖരിക്കുന്നതിനുള്ള മുഴുവൻ സംവിധാനവും ഓൺലൈനാക്കും. സ്വത്ത് രജിസ്‌ട്രേഷനായി കേന്ദ്ര പോർട്ടൽ യാഥാർത്ഥ്യമാക്കുമെന്നും ഭേദഗതിയിലുണ്ട്.
നിലവിൽ റെയിൽവേയും പ്രതിരോധ മന്ത്രാലയവും കഴിഞ്ഞാൽ ഏറ്റവും അധികം ഭൂസ്വത്തുക്കൾ ഉള്ളതും വഖഫ് ബോർഡിനാണ്. രാജ്യത്തെമ്പാടുമുള്ള 30 ബോർഡുകളുടെ കൈവശം എട്ടു ലക്ഷത്തിലധികം ഏക്കർ സ്വത്തുവകകൾ ഉണ്ടെന്നാണ് കണക്ക്.
വഖഫ് നിയമത്തിൻറെ ഉദ്ദേശം തകർക്കുന്ന ബിൽ ആണിതെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് എംപി പ്രതികരിച്ചു. ബിൽ യാഥാർത്ഥ്യമായാൽ വന്നാൽ വഖഫ് സ്വത്തുക്കൾ കയ്യേറ്റക്കാർക്ക് സ്വന്തമാക്കി മാറ്റാൻ കഴിയും.
സർക്കാർ തന്നെയാവും ഏറ്റവും വലിയ കയ്യേറ്റക്കാരെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡുകൾക്ക് നൽകിയ കൂടുതൽ അധികാരം (വഖഫ് നിയമ ഭേദഗതി 2013) എടുത്തുകളയുകയാണ് മോദി സർക്കാറിന്റെ ലക്ഷ്യമെന്ന വിമർശനവും നിർദിഷ്ട ഭേദഗതി ബില്ലിനെതിരെ ഉയരുന്നുണ്ട്.