മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാർഭ്യർഥന നടത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 കാരന് രണ്ടു വർഷത്തെ തടവ് വിധിച്ചത്. 2019 ൽ നടന്ന സംഭവത്തിലാണ് കോടതി വിധി.(Youth Jailed for Two Years for Proposing to Underage Girl)
വീടിനടുത്തുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തടഞ്ഞുനിർത്തുകയും കൈയിൽ പിടിച്ച് പ്രണയാഭ്യാർഥന നടത്തിയെന്നുമാണ് പരാതി. പെൺകുട്ടിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. സംഭവ സമയത്ത് പ്രതിയായ യുവാവിന് 19 വയസ്സായിരുന്നു. പെൺകുട്ടിയെ തടഞ്ഞുനിർത്തി യുവാവ് പറഞ്ഞ വാക്കുകൾ കുട്ടിയുടെ മാനത്തെ ഹനിക്കുന്നതാണെന്ന് ശിക്ഷ വിധിച്ച പോക്സോ കോടതി ജഡ്ജി അശ്വിനി ലോഖണ്ഡെ നിരീക്ഷിച്ചു.
സംഭവം ചോദിക്കാൻ പോയ പെൺകുട്ടിയുടെ അമ്മയെ ‘നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ’ എന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തിയെന്നും ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. ക്രിമിനൽ നിയമപ്രകാരമാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്. അതേസമയം യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടില്ല.