കോട്ടയം: പഴകിയതും, മാറ്റിയെടുക്കാനാവാത്തതുമായ നോട്ടുകളുമായി കോട്ടയത്ത് നിന്നും ഹൈദരാബാദിലേക്ക് പോയ കേരളപോലീസിനെ ആന്ധ്രാപ്രദേശ് പോലീസ് പൊക്കി. ആർബിഐ രേഖകൾ കാണിച്ചിട്ടും ആന്ധ്രാ പൊലീസ് കേരളാ പൊലീസിനെ പോകാൻ അനുവദിച്ചില്ല. ഇൻകംടാക്സും ഇലക്ഷൻ കമ്മീഷനും വരെ പരിശോധനയ്‌ക്കെത്തി. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പി സി ജോൺ, എസ് ഐ മാരായ ജയകുമാർ, അനിൽകുമാർ, സിപിഒ അനീഷ് , ബാങ്ക് ഉദ്യോഗസ്ഥർ, സുരക്ഷയ്ക്കായി പോയ പട്ടാളക്കാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
അനന്ദപൂർ ജില്ലയിൽ വച്ചാണ് ആന്ധ്രാപ്രദേശ് പൊലീസ് കേരള പോലീസിനെ പിടികൂടിയത്. ഡിവൈഎസ്‌പി അടക്കമുള്ളവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. രണ്ട് ഇന്നോവാ കാറിലും, ഒരു ട്രാവലറിലും, കണ്ടെയ്നർ ലോറിയിലുമാണ് കേരളത്തിൽ നിന്നും നോട്ടുകൾ കൊണ്ടുപോയത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് അനന്ദപൂർ ഡിഐജിയേയും, എസ്‌പിയെയും വിളിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയതിന് ശേഷമാണ് ആർബിഐ നിർദ്ദേശപ്രകാരം കൊണ്ടുപോയ പണം ആന്ധ്രാ പൊലീസ് വിട്ടു നൽകിയത്. പഴകിയതും, മാറ്റിയെടുക്കാനാവാത്തതുമായ 2000 കോടി രൂപയുമായാണ് പൊലീസ് സംഘം ഹൈദരാബാദിലേക്ക് പോയത്.









