കൊച്ചി: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി സ്വദേശിയായ പള്ളിക്കരക്കാരൻ വീട്ടിൽ പത്രോസ് പോളച്ചൻ (57) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് പേവിഷബാധയെ തുടർന്ന് പത്രോസിനെ എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ആലുവ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പത്രോസ് ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് തെരുവുനായ ആക്രമിച്ചത്. ഇയാൾക്കൊപ്പം 13 പേർക്ക് കൂടി അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. നായ കടിക്കുന്നവർക്ക് സാധാരണ നൽകുന്ന വാക്സിൻ പോളച്ചൻ എടുത്തിരുന്നു. രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്.
സംസ്കാരം ഇന്ന് വൈകുന്നേരം 4 30ന് ആയത്ത്പടി നിത്യസഹായമാതാ പള്ളിയിൽ. ഭാര്യ എൽസി. റിജോ, റിന്റോ എന്നിവരാണ് മക്കൾ