കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി സുപ്രീം കോടതി തളളി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. രണ്ടര വർഷമായി ജയിലാണെന്ന് ജോളി ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ ജാമ്യപേക്ഷ നൽകാൻ ആയിരുന്നു കോടതിയുടെ മറുപടി.
ജാമ്യാപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകി. കേരളത്തിലെ പ്രമാദമായ കേസ് എന്നാണ് കൂടത്തായി കേസ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. അഭിഭാഷകൻ സച്ചിൻ പവഹ ജോളിക്കു വേണ്ടി ഹാജരായി.
ബന്ധുക്കളായ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്.