ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാനയായ പടയപ്പയുടെ ആക്രമണം. ആക്രമണത്തിൽ കാർ തകർന്നു. മൂന്നാർ ഉദുമൽപേട്ട അന്തർ പാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് പടയപ്പ ആക്രമിച്ചത്. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ചയില്‍ ഇത് നാലാം തവണയാണ് ‘പടയപ്പ’യുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞയാഴ്ച രാജമലയില്‍ തമിഴ് നാട് ബസ് തടഞ്ഞുനിര്‍ത്തി, ചില്ലുകള്‍ തകര്‍ത്തിരുന്നു. ആളുകള്‍ ബഹളമുണ്ടാക്കിയതോടെയാണ് തിരിച്ച് കാട്ടിലേക്ക് കയറിയത്.
അതിന് മുമ്പ് നയമക്കാട് തന്നെ ലോറി തടയുകയും ലോറിയിലിടിക്കുകയും ചെയ്തു. ഏറെ നേരം ലോറിക്ക് മുന്നില്‍ ആന നിലയുറപ്പിച്ചിരുന്നു. തോട്ടം തൊഴിലാളികള്‍ ഒന്നിച്ചെത്തി ബഹളം വച്ചതോടെയാണ് അന്ന് തിരിച്ച് കാട്ടില്‍ കയറിയത്.