ചത്തീസ്ഗഢില്‍ മതം മാറ്റങ്ങൾ ഇനി ജാമ്യമില്ലാക്കുറ്റം. 10 വര്‍ഷം വരെ തടവും ലഭിക്കും. വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെയുള്ള മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് നൽകുന്ന നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍. സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുമെന്നും ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരെ മതം മാറ്റുന്നവര്‍ക്ക് 2 മുതല്‍ 10 വര്‍ഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാല്‍ പരമാവധി 1 മുതല്‍ 10 വര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പുതിയ കരട് പ്രകാരം രക്തബന്ധത്തില്‍പെട്ടവര്‍ക്കോ, ദത്തെടുക്കല്‍ വഴി ബന്ധമുള്ളവരോ നല്‍കുന്ന പരാതിയില്‍ കേസെടുക്കാനും ജാമ്യമില്ലാക്കുറ്റം ചുമത്താനും പുതിയ നിയമപ്രകാരം സാധിക്കും. മതം മാറുന്നവര്‍ 60 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ട്. വ്യക്തിവിവരങ്ങല്‍ കാണിച്ച് ജില്ല മജിസ്‌ട്രേറ്റിന് നല്‍കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. മതം മാറ്റ ചടങ്ങ് നടത്തുന്നവർ ചടങ്ങിന് ഒരു മാസം മുമ്പ് അപേക്ഷ നൽകണം. മതം മാറുന്ന വ്യക്തി മതം മാറിയതിന് ശേഷം 60 ദിവസങ്ങള്‍ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ജില്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകുകയും വേണമെന്നും പുതിയ നിയമം പറയുന്നു.മതംമാറ്റം നടന്നത് വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലെന്ന് മജിസ്‌ട്രേറ്റിന് ബോധ്യപ്പെട്ടാല്‍ അസാധുവാക്കും. അംഗീകാരം നല്‍കുന്നത് വരെ മതംമാറിയ വ്യക്തി സമര്‍പ്പിച്ച സത്യവാങ്മൂലം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുയും ചെയ്യും. മതംമാറുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കും.