മാനന്തവാടി: വയനാട് ഒരാളെ കൊന്ന കാട്ടാന ബേലൂര്‍ മഗ്നയെ മയക്കുവെടി വെക്കൽ നീളുന്നു. ആന ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിൽ ആണെങ്കിലും ലൊക്കേഷൻ മാറുന്നതാണ് ദൗത്യ സംഘത്തിന് വെല്ലുവിളി ഉയർത്തുന്നത്. വനത്തിലൂടെ അതിവേഗത്തിലാണ് ആന സഞ്ചരിക്കുന്നത്. അനുകൂല സാഹചര്യം ലഭിച്ചാൽ മയക്കുവെടി വെക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
മണ്ണുണ്ടി കോളനിക്ക് സമീപമാണ് ബേലൂര്‍ മഖ്‌നയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്തേക്ക് നാല് കുംകിയാനകളെ കൊണ്ടുപോയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആനയെ ഇന്ന് തന്നെ മുത്തങ്ങയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്നും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ വ്യക്തമാക്കി.
ഇന്നലെ ആനയുടെ 100 മീറ്റര്‍ അടുത്തെത്തിയിരുന്നു. കുംകിയാനകളുടെ സഹായത്തോടെയെ മയക്കുവെടി വെക്കാനാകൂ എന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു. ഇന്നലെ ചെമ്പകപ്പാറയില്‍ ദൗത്യ സംഘം ആനയെ വളഞ്ഞിരുന്നു. എന്നാല്‍, പ്രദേശത്തു നിന്ന് ആന നടന്നുനീങ്ങിയതു മൂലം മയക്കുവെടി വെക്കാനായില്ല.
Read Also: രണ്ടു കിലോമീറ്റർ ചുറ്റളവിൽ ആഘാതം, കെട്ടിടങ്ങൾക്ക് കേടുപാട്; തൃപ്പൂണിത്തുറയിൽ സംഭവിച്ചത് ഉഗ്രസ്ഫോടനം