പാരീസ് : 2018 ജൂലൈ 1. മറ്റെല്ലാം ദിവസവും പോലെ ദൈനംദിന പ്രവർത്തനങ്ങളാൽ ശാന്തമായിരുന്നു പാരീസിന്റെ തെക്കൻ മേഖലയിലെ പ്രാന്തപ്രദേശത്തുള്ള റൗ ജയിൽ. ഫ്രാൻസിലെ കൊടുംകുറ്റവാളികളെ മാത്രം പാർപ്പിച്ചിട്ടുള്ള ജയിൽ. ചുറ്റും വൻമതിലുകൾ അതിര് നിൽക്കുന്ന ജയിലിന് ചുറ്റും മെഷീൻ ഗണ്ണുമായി ജാഗരൂഗരായ കാവൽക്കാർ. പെട്ടന്നാണ് ഒരു ഹെലികോപ്റ്റർ ജയിൽ ലക്ഷ്യമാക്കി പറന്നെത്തിയത്. നിമിഷങ്ങൾക്ക് ഹെലികോപ്‍റ്ററിൽ നിന്നും കണ്ണീർവാതക ഷെല്ലുകളും പുക ബോംബുകളും പാഞ്ഞു. ജയിൽ കോംപൗണ്ടിന്റെ മധ്യത്തിൽ ലാൻഡ് ചെയ്ത ഹെലികോപ്‍റ്ററിൽ നിന്നും ആയുധ ധാരികളായ മൂന്ന് പേർ ഇറങ്ങി. ഒരു ജയിൽ മുറി ലക്ഷ്യമാക്കി പാഞ്ഞു. ജയിലഴികൾ മുറിച്ച് മാറ്റി തടവുകാരനുമായി തിരിച്ച് പറന്നു. എല്ലാത്തിനും വേണ്ടി വന്നത് വെറും എട്ട് മിനിറ്റ്. റെഡോയിൻ ഫെയ്ദ് എന്ന കുപ്രസിദ്ധനായ കുറ്റവാളിയുടെ ഏറ്റവും അവസാനത്തെ തടവ് ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് ജയിൽ അധികാരികൾ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും സമയം ഏറെ വൈകിയിരുന്നു. ഫ്രഞ്ച് ജയിൽ സംവിധാനത്തെയാകെ കളിയാക്കി കൊണ്ട് ഇത് രണ്ടാം തവണയാണ് റെഡോയിൻ ഫെയ്ദ് ജയിൽ ചാടിയത്. 2013 ഏപ്രിലിൽ വടക്കൻ സെക്വിഡിൻ ജയിലിൽ നടത്തിയ ചാട്ടമാണ് ഫെയ്ദിനെ പ്രശസ്തനാക്കിയത്. മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായി ജയിലിനുള്ളിലേയ്ക്ക് കടത്തിയ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തടവ് മുറി തകർത്താണ് മോചിതനായത്.ആ പൊട്ടിത്തെറിയിൽ ഫെയ്ദും കൊല്ലപ്പെട്ടുവെന്ന് ആദ്യം ജയിൽ അധികൃതർ കരുതി. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥർ സത്യം തിരിച്ചറിഞ്ഞത്. ആരും കൊല്ലപ്പെട്ടിട്ടില്ല. തുടർന്ന് രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു മാസത്തിന് ശേഷം ഫെയ്ദ് പിടിക്കപ്പെട്ടു. ആ ജയിൽ ചാട്ടത്തിന് ശിക്ഷ അനുഭവിച്ച് വരവെയാണ് 2018ൽ ഹെലികോപ്റ്റർ ഉപയോഗിച്ച് വീണ്ടും ചാടിയത്. ബന്ധുക്കളേയും അഭിഭാഷകരേയും ബന്ധപ്പെടാനായി ജയിൽ അധികൃതർ അനുവദിച്ചിട്ടുള്ള ലാൻഡ് ഫോൺ വഴിയാണ് പുറത്തുള്ളവരുമായി ജയിൽ ചാട്ടം ആസൂത്രണം ചെയ്തത്. ഫോൺ ചെയ്യുമ്പോൾ അടുത്ത് ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ഫെയ്ദിന്റെ കോഡ് വാക്കുകൾ അവർക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. ഫെയ്ദിന്റെ രണ്ട് സഹോദരന്മാർ, മൂന്ന് ബന്ധുക്കൾ, അവരുടെ പഴയ പങ്കാളിയായ ഒരു അധോലോക കുറ്റവാളി എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. യാത്രക്കാരുമായി ചെറിയ യാത്രകൾ നടത്തുന്ന ഒരു ഹെലികോപ്‍റ്റർ തട്ടിയെടുത്ത് അതിലെ പൈലറ്റിനെ തോക്കിൻ മുനയിൽ നിറുത്തിയാണ് ജയിലിൽ ലാൻഡ് ചെയ്തതെന്ന് പിന്നീട് കണ്ടെത്തി. ജയിൽ ചാട്ടത്തിനുപയോഗിച്ച ഹെലികോപ്റ്റർ പാരീസിന് വടക്കുള്ള ഗോനെസെയിൽകുറ്റികാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും രക്ഷപ്പെട്ട കുറ്റവാളികളുടെ പൊടി പോലും പരിസരത്ത് ഉണ്ടായിരുന്നില്ല. ഇത്തവണ ഫയിദിനെ പീടികൂടാൻ ഫ്രഞ്ച് പോലീസിന് മൂന്ന് മാസം വേണ്ടി വന്നു. ഫയിദിന്റെ ജന്മനഗരമായ ക്രെയ്ലിനിൽ നിന്നാണ് പിടികൂടിയത്. മുസ്ലീം സ്ത്രീകൾ ധരിക്കുന്ന ബുർഖ ധരിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പോലീസിന്റെ കൈകളിലായത്.
ഹോളിവുഡ് ചിത്രങ്ങളുടെ ആരാധകൻ
കലാകാരൻമാരുടേയും ലഹരിമാഫിയയുടേയും കേന്ദ്രമായി പാരീസ് മാറിയ എൺപതുകളിലും തൊണ്ണൂറുകളിലുമാണ് റെഡോയിൻ ഫെയ്ദ് എന്ന കുറ്റവാളിയുടെ ഉദയം.പാരീസിലെ കുറ്റകൃത്യങ്ങൾ നിറഞ്ഞ പ്രാന്തപ്രദേശങ്ങളിൽ സായുധ കൊള്ളയും പിടിച്ചുപറിയും നടത്തി ഒരു ഗുണ്ടാസംഘം തന്നെ ഉണ്ടാക്കിയ ഫെയ്ദി പ്രാദേശിക ഭരണകൂടങ്ങൾക്ക് വലിയ തലവേദനയായിരുന്നു. ഹോളിവുഡ് ചിത്രങ്ങളുടെ കടുത്ത ആരാധനകനായ റെഡോയിൻ ഫെയ്ദ് അത് പോലെ പ്രവർത്തിക്കാനും തുടങ്ങി. പ്രശസ്ത ഇംഗ്ലീഷ് ചിത്രമാണ് ഹീറ്റ്- നെ അനുകരിച്ച് 1990യിൽ ഒരു പോലീസ് വാഹനത്തെ ആക്രമിക്കാനും മുതിർന്നു. ഇതിൽ പിടിക്കപ്പെട്ട് നല്ല നടപ്പിന് ശിക്ഷിക്കപ്പെട്ടു. അക്കാലത്ത് തന്റെ ക്രൈമുകളെക്കുറിച്ച് പുസ്തകം രചിച്ച് സെലിബ്രിറ്റിയാകാനും റെഡോയിൻ ഫെയ്ദ് മറന്നില്ല. ടീവിയിൽ പ്രത്യക്ഷപ്പെട്ട് വീരസ്യം വിളമ്പുന്നത് സ്ഥിരമായി . അതിനും ആരാധകർ ഏറെയുണ്ടായി എന്നതാണ് ശ്രദ്ധേയം. പക്ഷെ കുറേകാലം കഴിഞ്ഞപ്പോൾ ഫെയ്ദിന് ബോറടിച്ചു. വീണ്ടും കുറ്റകൃത്യങ്ങളുടെ ലോകത്തേയ്ക്ക്. 2010-ൽ വീണ്ടും ജയിൽ ശിക്ഷയ്ക്ക് വിധേയനായി. ഇതിനിടയിൽ ജാമ്യത്തിലിറങ്ങി മുങ്ങി. ഇക്കാലത്ത് നടത്തിയ ഒരു കവർച്ചക്കിടെ പിന്തുടർന്ന് വന്ന പോലീസുകാരിയെ വെടിവച്ച കൊന്ന കുറ്റത്തിന് വീണ്ടും നീണ്ട കാലം ജയിലിൽ അടക്കപ്പെട്ടു. അതിന് ശേഷമാണ് ജയിൽ ചാട്ടത്തിലേയ്ക്ക് കടന്നത്. 2013ലും , 2018ലും അത് വിജയകരമായി നടപ്പിലാക്കി.
വീണ്ടും ജയിൽ ചാടുമോ ?
2018ലെ ജയിൽ ചാട്ടത്തിന് ശേഷം പിടിക്കപ്പെട്ട റെഡോയിൻ ഫെയ്ദിന്റെ വിചാരണ നാല് വർഷത്തോളം നീണ്ടു. അവസാനം ഇക്കഴിഞ്ഞയാഴ്ച്ച പാരീസിലെ ഇലെ ഡി ലാ സിറ്റിയിലെ സുരക്ഷാ കോടതി അദേഹത്തെ ശിക്ഷിച്ചിരിക്കുന്നു. മുൻപ് ചാടിയ രണ്ട് ജയിലുകളിലേയ്ക്കുമല്ല ഫെയ്ദിനെ പാർപ്പിക്കുന്നത്. പകരം പാരീസിന്റെ തെക്ക് മാറി ഫ്ളൂറി-മെറോഗിസ് ജയിലിൽ ഏകാന്തതടവിലായിരിക്കും ജയിൽചാട്ടം കലയാക്കിയ കുറ്റവാളി ശിഷ്ട്ടകാലം കഴിയേണ്ടത്. ഫ്രാൻസിലെ വാർത്താചാനലുകൾ ലൈവ് സംപ്രേക്ഷണം ചെയ്താണ് ഫെയ്ദിന്റെ തടവ് ആഘോഷിച്ചത്. പക്ഷെ പാരീസ് ഭരണകൂടം ഇപ്പോഴും ആശങ്കയിലാണ്. പതിനാല് വർഷമാണ് ശിക്ഷ. റെഡോയിൻ ഫെയ്ദിനെ അറിയുന്നവർക്ക് അറിയാം , അത്രയും കാലം ജയിലിൽ കിടക്കില്ല.ഏറ്റവും അവസാനം തടവിൽ കിടന്ന ജയിലിന് മുകളിൽ ഹെലികോപ്റ്റർ വിരുദ്ധ വലകൾ ഉപയോഗിക്കാത്തത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് ആകാശമാർഗം ജയിൽ ചാടാനുള്ള പദ്ധതി ആവിഷ്ക്കരിച്ചതെന്ന് ഫെയ്ദ് വിചാരണക്കിടെ വെളിപ്പെടുത്തിയിരുന്നു. പുതിയ ജയിലിൽ അത്തരത്തിൽ എന്തെങ്കിലും ചെറിയ പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആദ്യം തിരിച്ചറിയുക ഫെയ്ദ് ആയിരിക്കും. അതിനനുസരിച്ച് പുറത്ത് കടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയായിരിക്കും ആ തന്ത്രശാലി.