കാട്ടുപൂച്ചയെ രക്ഷിക്കാൻ ശ്രമം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
തൃശൂർ: കൊടുങ്ങല്ലൂർ–തൃശൂർ റൂട്ടിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. രാപ്പാൽ സ്വദേശി സൂരജ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.
സ്വകാര്യ ബസ് ജീവനക്കാരനായ സൂരജ് ജോലി കഴിഞ്ഞ് സ്വന്തം ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡിന് കുറുകെ കാട്ടുപൂച്ച ചാടിയത്. പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച് ഓട്ടോ വെട്ടിച്ചപ്പോൾ മുന്നിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ബസിനടിയിൽ തല കുടുങ്ങിയ നിലയിലായിരുന്നു സൂരജ്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബസിനടിയിൽ കുടുങ്ങിയതിനെ തുടർന്ന് പുറത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടായി.
അവസാനം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയർത്തിയാണ് സൂരജിനെ പുറത്തെടുത്തത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ കാട്ടുപൂച്ചയും ബസിനടിയിൽ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
രാപ്പാൽ നമ്പിയത്ത് സുധന്റെയും ഓമനയുടെയും മകനാണ് സൂരജ്.
ഭാര്യ: ബിന്ദു
മക്കൾ: ആരോമൽ, ആർച്ച.









