മൈതാനത്ത് മെസിക്കെതിരെ കയ്യേറ്റം; പരിക്കേൽക്കാതെ താരം രക്ഷപ്പെട്ടു
പ്യൂർട്ടോ റിക്കോ: അർജൻറീനയുടെ സൂപ്പർതാരം ലയണൽ മെസിക്കെതിരെ സൗഹൃദ മത്സരത്തിനിടെ ഗ്രൗണ്ടിൽ കയ്യേറ്റം. ഇന്റർ മയാമിയും ഇക്വഡോർ ക്ലബ് ഇൻഡിപെൻഡന്റെയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം.
കളി പുരോഗമിക്കുന്നതിനിടെ ഒരു ആരാധകൻ സെന്റർ സർക്കിളിലേക്ക് ഓടിക്കയറി മെസിയെ ചേർത്ത് പിടിച്ചു. ഉടൻ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകനെ പിടിച്ചു മാറ്റി.
തള്ളിക്കളയുന്നതിനിടെ മെസി നിലത്ത് വീണെങ്കിലും പരുക്കുകളൊന്നുമില്ലാതെ എഴുന്നേറ്റ് കളി തുടർന്നു. 88-ാം മിനിറ്റിലായിരുന്നു സംഭവം. തുടർന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങിയ മറ്റ് ആരാധകരെയും സുരക്ഷാ ജീവനക്കാർ നീക്കം ചെയ്തു.
ഫെബ്രുവരി 13-ന് നടത്താനിരുന്ന മത്സരം മെസിയുടെ സൗകര്യാർത്ഥം വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. മത്സരത്തിൽ 2–1 ന് ഇന്റർ മയാമി ജയം നേടി.
16-ാം മിനിറ്റിൽ സാൻറിയാഗോ മൊറേലും 70-ാം മിനിറ്റിൽ മെസിയും ഗോളുകൾ നേടി. മേജർ ലീഗ് സോക്കറിൽ എൽ.എ.എഫ്.സി-യോട് തോറ്റാണ് മയാമി സീസൺ തുടങ്ങിയത്. അടുത്ത മത്സരത്തിൽ അവർ ഓർലാന്റോ സിറ്റിയെ നേരിടും.
ഇതിനിടെ, വിദ്യാർത്ഥിയായിരിക്കെ ഇംഗ്ലീഷ് പഠിക്കാതിരുന്നതിൽ ഇപ്പോൾ പശ്ചാത്താപമുണ്ടെന്ന് മെസി അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരുമായി ഇടപഴകുമ്പോൾ ഭാഷാപരമായ തടസ്സം അനുഭവപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് ഇംഗ്ലീഷ് പഠിക്കേണ്ടിയിരുന്നുവെന്ന് തോന്നുന്നുവെന്ന് മെക്സിക്കൻ പോഡ്കാസ്റ്റായ ‘മിറോ ഡി അട്രാസ്’ൽ താരം പങ്കുവച്ചു.
മക്കൾക്ക് മികച്ച വിദ്യാഭ്യാസം അനിവാര്യമാണെന്ന് താൻ നിരന്തരം ഓർമ്മിപ്പിക്കാറുണ്ടെന്നും മെസി പറഞ്ഞു.
അർജൻറീനയിലെ സ്കൂൾ പഠനത്തിന്റെ അവസാന വർഷം ബാഴ്സലോണയിലേക്ക് പോകാനിരുന്ന സാഹചര്യത്തിൽ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും അവിടെത്തന്നെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
English Summary
Lionel Messi was briefly grabbed by a fan who ran onto the field during Inter Miami’s friendly match against Independiente in Puerto Rico.









