തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരപാതയിലേക്ക്.
വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിലും
ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും പ്രതിഷേധിച്ചാണ്
കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
അധ്യാപന ബഹിഷ്കരണം മുതൽ ശസ്ത്രക്രിയകൾ തടയുന്നത് വരെ; സമരത്തിന്റെ വിവിധ ഘട്ടങ്ങൾ ഇങ്ങനെ
ജനുവരി 22 മുതൽ മെഡിക്കൽ കോളജുകളിലെ അധ്യാപന പ്രവർത്തനങ്ങൾ പൂർണ്ണമായി ബഹിഷ്കരിച്ചുകൊണ്ടാണ് സമരത്തിന് തുടക്കമിടുന്നത്.
ആദ്യ ഘട്ടത്തിൽ ക്ലാസുകളെയും മറ്റ് അക്കാദമിക് പ്രവർത്തനങ്ങളെയും സമരം ബാധിക്കും.
എന്നാൽ സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ, ഫെബ്രുവരി 2 മുതൽ ഒ പി (OP) സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും.
ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കൂടി തടസപ്പെടുന്ന രീതിയിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
അടിയന്തര ചികിത്സാ സൗകര്യങ്ങളെ ബാധിക്കാത്ത രീതിയിലാണ് തുടക്കത്തിൽ സമരമെങ്കിലും സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് നീക്കം.
മറ്റ് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുമ്പോഴും ഡോക്ടർമാരോട് കാട്ടുന്ന വിവേചനവും വഞ്ചനയും
ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കിടപ്പുമുറിയിൽ
സംസ്ഥാനത്തെ മറ്റ് സർക്കാർ ജീവനക്കാർക്കെല്ലാം ശമ്പള പരിഷ്കരണ കുടിശ്ശിക കൃത്യമായി നൽകിയപ്പോൾ മെഡിക്കൽ കോളജ് ഡോക്ടർമാരെ മാത്രം സർക്കാർ ബോധപൂർവ്വം തഴഞ്ഞുവെന്ന് സംഘടന ആരോപിക്കുന്നു.
2021-ൽ കുടിശ്ശിക നാല് ഗഡുക്കളായി നൽകുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും പിന്നീട് അത് നടപ്പിലാക്കിയില്ല.
2025-ൽ മറ്റ് ജീവനക്കാരുടെ ആദ്യ രണ്ട് ഗഡുക്കൾ പി.എഫ് അക്കൗണ്ടിലേക്ക് മാറ്റി നൽകിയപ്പോഴും
ഡോക്ടർമാരെ പരിഗണിക്കാത്തത് നീതീകരിക്കാനാവാത്ത വഞ്ചനയാണെന്ന് കെജിഎംസിടിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾ ഫലം കണ്ടില്ല; ജനുവരി 18-ലെ ഉത്തരവ് ഡോക്ടർമാർക്ക് കനത്ത തിരിച്ചടി
2025 ജൂലൈ മാസം മുതൽ ഡോക്ടർമാർ വലിയ പ്രതിഷേധത്തിലായിരുന്നുവെങ്കിലും ആരോഗ്യ-ധനകാര്യ മന്ത്രിമാരുടെ ഉറപ്പിന്മേലാണ് സമരം താൽക്കാലികമായി മാറ്റിവെച്ചത്.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല,
2026 ജനുവരി 18-ന് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് ഡോക്ടർമാരുടെ ആവശ്യങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നതായിരുന്നു.
എൻട്രി കേഡറിലെ ശമ്പളക്കുറവ് പരിഹരിക്കാൻ അനുവദിച്ച അലവൻസിന് മുൻകാല പ്രാബല്യം നൽകാത്തതും
അടുത്ത ശമ്പള പരിഷ്കരണത്തിൽ ഇതിന് തുടർച്ചയുണ്ടാകില്ലെന്നതും ഡോക്ടർമാരെ വലിയ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
കോവിഡ് പോരാളികളോടുള്ള നന്ദികേട്; പെൻഷൻ പരിഷ്കരണവും തസ്തിക വർദ്ധനവും ഇനിയും കടലാസിൽ
സ്വന്തം ജീവൻ പണയപ്പെടുത്തി കോവിഡ്, നിപ്പ കാലഘട്ടങ്ങളിൽ മുൻനിരയിൽ നിന്ന് പോരാടിയ ഡോക്ടർമാരോട് സർക്കാർ ക്രൂരമായ നന്ദികേടാണ് കാട്ടുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.
പെൻഷൻ സീലിംഗ് കേന്ദ്ര നിരക്കിൽ പരിഷ്കരിക്കുക, അന്യായമായ കൂട്ടസ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക,
പുതിയ തസ്തികകൾ സൃഷ്ടിച്ച് മെഡിക്കൽ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ വർഷങ്ങളായി ഫയലുകളിൽ ഉറങ്ങുകയാണ്.
ഈ സാഹചര്യത്തിൽ പ്രത്യക്ഷ സമരമല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം.
English Summary: Government Medical College doctors in Kerala have declared an indefinite strike starting January 22, 2026. Organized by KGMCTA, the protest targets the government’s refusal to pay salary revision arrears and address grievances like pension ceiling issues and staff shortages.









