തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇതോടൊപ്പം ശബ്ദതടസത്തിന് കാരണമാകുന്ന ‘ലാറിഞ്ചൈറ്റിസ്’ എന്ന തൊണ്ടയിലെ അണുബാധയും വർധിക്കുകയാണ്.
ചെറിയ പനിയോടൊപ്പം കടുത്ത തൊണ്ടവേദനയും ദിവസങ്ങളോളം ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയും രോഗികളിൽ വ്യാപകമാണ്. ഈ ലക്ഷണങ്ങളോടെ നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.
പകൽ കടുത്ത ചൂടും രാത്രിയിലെ തണുപ്പുമുള്ള കാലാവസ്ഥയാണ് പകർച്ചപ്പനി വർധിക്കാൻ പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇൻഫ്ലുവൻസ വൈറസിന്റെ വകഭേദങ്ങളാണ് ലാറിഞ്ചൈറ്റിസ് ഉൾപ്പെടെയുള്ള തൊണ്ട അണുബാധകൾക്ക് ഇടയാക്കുന്നത്.
ചുമയും കടുത്ത ക്ഷീണവും പകർച്ചപ്പനിയുടെ സാധാരണ ലക്ഷണങ്ങളാണ്. ഈ മാസം 16 വരെ 1.11 ലക്ഷം പേർ പനിബാധിതരായി ചികിത്സ തേടിയതായി ആരോഗ്യവകുപ്പിന്റെ കണക്ക് പറയുന്നു.
പകർച്ചപ്പനി സാധാരണയായി ജീവന് അപകടകരമല്ലെങ്കിലും, ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ പനി കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ സമീപിച്ച് മറ്റ് ഗുരുതര രോഗങ്ങൾ ഇല്ലെന്നു ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇതോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയും വർധിക്കുന്നുണ്ട്.
ചൂടുകൂടിയ കാലാവസ്ഥയിൽ ഭക്ഷണം വേഗത്തിൽ കേടാകുന്നതും മലിനജലവും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. ചൂട് വർധിച്ചതോടെ ചിക്കൻപോക്സും വ്യാപകമാകുന്നുണ്ട്.
ഒരാഴ്ച ശബ്ദവിശ്രമം ആവശ്യമാണ്
ലാറിഞ്ചൈറ്റിസ് ബാധിച്ചാൽ ആന്റിബയോട്ടിക് സാധാരണയായി ആവശ്യമില്ലെന്ന് എറണാകുളം മെഡിക്കൽ സെന്ററിലെ ഇ.എൻ.ടി. വിദഗ്ധൻ ഡോ. വി.ഡി. പ്രദീപ് കുമാർ പറഞ്ഞു.
രോഗബാധയുണ്ടായാൽ കുറഞ്ഞത് ഒരാഴ്ച ശബ്ദവിശ്രമം നൽകണം. വേദനകുറയ്ക്കാൻ ലഘുവായ വേദനസംഹാരികൾ ഉപയോഗിക്കാം.
ആവശ്യമായാൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിവൈറൽ മരുന്നുകളും കഴിക്കാം.
ആരോഗ്യവകുപ്പ് കണക്ക് (ജനുവരി 16 വരെ):
പകർച്ചപ്പനി: 1.11 ലക്ഷം പേർ
ഡെങ്കിപ്പനി: 201 പേർക്ക് രോഗബാധ, 4 മരണം
എലിപ്പനി: 66 പേർക്ക് രോഗബാധ, 2 മരണം
വയറിളക്ക രോഗങ്ങൾ: 26,941 പേർ
ചിക്കൻപോക്സ്: 2,075 പേർ
പ്രതിരോധ മാർഗങ്ങൾ:
സാമൂഹിക അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യണം
ജലദോഷമുള്ളവരും ആശുപത്രി സന്ദർശിക്കുന്നവരും മാസ്ക് ധരിക്കണം
തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കണം
പനിയുള്ള കുട്ടികളെ സ്കൂളിലേക്കും രോഗലക്ഷണമുള്ളവരെ ഓഫീസുകളിലേക്കും വിടുന്നത് ഒഴിവാക്കണം
English Summary
Kerala has reported over one lakh fever cases within the last two weeks, along with a rise in laryngitis cases causing throat infection and voice loss. Experts attribute the surge to fluctuating weather conditions with hot days and cool nights. Influenza variants are responsible for most infections. While fever is usually not life-threatening, medical consultation is advised if symptoms persist beyond three days. Dengue, leptospirosis, diarrheal diseases, and chickenpox are also on the rise. Doctors recommend voice rest for laryngitis and stress hygiene, mask usage, and safe drinking water as preventive measures.
kerala-fever-surge-laryngitis-health-alert
Kerala health, fever cases, laryngitis, influenza, dengue, leptospirosis, public health alert









