കരിയാത്തുംപാറ സുന്ദരിയാണ്, പക്ഷേ…ജീവനെടുക്കും; ഭീഷണിയായി ചുഴിയും അടിയൊഴുക്കും
കൂരാച്ചുണ്ട്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രദേശം നടുക്കത്തിലാണ്.
അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ ഫറോക്ക് ചുങ്കം എട്ടേനാലിൽ അഹമ്മദ്–കെ.ടി. നസീമ ദമ്പതികളുടെ ആറുവയസ്സുള്ള മകൾ അബ്റാറയാണ് കരിയാത്തുംപാറ ജലാശയത്തിൽ മുങ്ങിമരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഗേറ്റിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ, അധികം ആഴമില്ലാത്ത ഭാഗത്ത് ബന്ധുക്കളായ കുട്ടികളോടൊപ്പം കുളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടി വെള്ളത്തിൽ മുങ്ങിയത്.
ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ കരിയാത്തുംപാറയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിൽ കോട്ടയം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചിരുന്നു.
ഈ വർഷം ജൂലൈയിൽ കക്കയംപുഴയിൽ ഒഴുക്കിൽപ്പെട്ട് കിനാലൂർ സ്വദേശിയായ യുവാവും മരണപ്പെട്ടു.
കക്കയം, കരിയാത്തുംപാറ തുടങ്ങിയ ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹിതമായവയാണെങ്കിലും ഒപ്പം വലിയ അപകടസാധ്യതകളും ഇവിടെയുണ്ട്.
ജലാശയങ്ങളെക്കുറിച്ച് അറിവുള്ള പ്രദേശവാസികളുടെയും ഗൈഡുമാരുടെയും മുന്നറിയിപ്പുകൾ പല സഞ്ചാരികളും അവഗണിക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്.
അമിത ആത്മവിശ്വാസത്തോടെയും സ്ഥലപരിചയമില്ലാതെയും വെള്ളത്തിലിറങ്ങുന്നതും അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും മരണങ്ങൾക്ക് വഴിയൊരുക്കുന്നു.
അടിയൊഴുക്ക്, ചുഴികൾ, വഴുക്കുള്ള പാറകൾ, കുഴികൾ, കരിങ്കൽച്ചീളുകൾ എന്നിവ ജലാശയങ്ങളെ അപകടക്കെണികളാക്കുന്നു. മഴക്കാലത്ത് മുന്നറിയിപ്പില്ലാതെ എത്തുന്ന മലവെള്ളപ്പാച്ചിലും മലയോര മേഖലകളിൽ ഗുരുതര ഭീഷണിയാണ്.
ഗൈഡുകളുടെയോ അധികൃതരുടെയോ സാന്നിധ്യമില്ലാത്ത മേഖലകളിലേക്കും സഞ്ചാരികൾ കടന്നുപോകുന്നതായി നാട്ടുകാർ പറയുന്നു.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അവയെ അവഗണിക്കുന്നതായും, ഇതു പലപ്പോഴും സഞ്ചാരികളും പ്രദേശവാസികളും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമാകുന്നതായും റിപ്പോർട്ടുണ്ട്.
🌍 English Summary
A six-year-old girl drowned at the Kariyathumpara tourist spot in Kozhikode while bathing with relatives, triggering fresh concerns over safety at popular nature tourism destinations. Repeated drowning incidents have highlighted the dangers of strong undercurrents, slippery rocks, and tourists ignoring local warnings.
kariyathumpara-drowning-six-year-old-girl-kozhiode-tourist-spot
Kariyathumpara, Kozhikode news, drowning incident, tourist safety, child death, Kerala tourism, river accidents









