മനാമ: രാജ്യത്ത് വിവിധ സ്ഥാപനങ്ങൾ നടത്തി വരുന്ന സമ്മാന നറുക്കെടുപ്പുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ വീണ്ടും തലപൊക്കിയ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ പൊലീസ് മുന്നറിയിപ്പ് നൽകി.
വ്യാജ സമ്മാന കോളുകൾ: വ്യക്തിഗത വിവരങ്ങൾ ലക്ഷ്യമാക്കി
സമ്മാനം ലഭിച്ചെന്ന് വ്യജേന തട്ടിപ്പുകാർ നിങ്ങളെ ബന്ധപ്പെടുകയും വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യും. ഇതിലൂടെ നിങ്ങളുടെ പണം അവർ തട്ടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
അടുത്തിടെ ഒരു മാളിൽ നടന്ന നറുക്കെടുപ്പിൽ പങ്കെടുത്ത 10 പേർ തട്ടിപ്പിനിരയായിരുന്നു. ഇവർക്ക് സമ്മാനം ലഭിച്ചതായി അറിയിച്ചു കൊണ്ട് തട്ടിപ്പുകാർ ബന്ധപ്പെടുകയും ബാങ്ക് ഡീറ്റെയിൽസ് ഉൾപ്പെടെയുള്ള വിവരങ്ങൾ കൈക്കലാക്കുകയും ചെയ്തു. ഈ വിവരങ്ങൾ കൈവശപ്പെട്ടതോടെ ഇരകളുടെ അക്കൗണ്ടുകളിൽ നിന്ന് പണം മാറ്റുന്നതിനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്.
സമ്മാനം ലഭിച്ചതായി അറിയിച്ച തട്ടിപ്പുകാർ ഇവരോട് ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ഏകദേശം 3,500 ദിനാർ ഇരകളിൽ നിന്ന് എടുത്തതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
ബാങ്കുകൾ ഒരിക്കലും ചോദിക്കാത്ത വിവരങ്ങൾ ഇവർ ആവശ്യപ്പെടുന്നു
ബാങ്കുകളോ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളോ ഒരിക്കലും ഫോൺ വഴി നിങ്ങളുടെ അക്കൗണ്ട് നമ്പർ, പാസ്വേഡ്, പാസ്‌പോർട്ട് നമ്പർ പോലെ വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ലെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
ഇത്തരം ഒരു ഫോൺകോളോ സന്ദേശമോ ലഭിച്ചാൽ ഉടൻ തന്നെ സംശയിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
സംശയകരമായ കോളുകൾ ലഭിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ
ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് വിവരം സ്ഥിരീകരിക്കുന്നതും ഉപഭോക്താവ് സ്വീകരിക്കേണ്ട പ്രധാന നടപടിയാണ്.
തട്ടിപ്പിനെ നേരിടുന്നവർ ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയെ ഹോട്ട്‌ലൈൻ 992 ലും വാട്‌സ്ആപ്പ് 17108108 ലും ഉടൻ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാനും സൈബർ സുരക്ഷ ഉറപ്പാക്കാനും പൊതുജനങ്ങളുടെ ജാഗ്രത നിർണായകമാണെന്ന് പൊലീസ് അറിയിച്ചു.
English Summary
Bahrain Police has warned the public about increasing scam calls related to promotional raffle draws. Fraudsters contact victims claiming they won a prize and request personal or bank details, leading to financial theft. Recently, 10 mall customers lost around 3,500 dinars. Authorities urge people not to share sensitive information and report scams to hotline 992 or WhatsApp 17108108.









