ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന്റെ വസതിയില്‍ ഇഡി റെയ്ഡ്. നേരത്തെ ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. വിവാദ മദ്യനയക്കേസില്‍ മാര്‍ച്ച് ഒന്‍പതിനാണ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
മനീഷ് സിസോദിയയുമായി ബന്ധമുള്ള ഡല്‍ഹി വ്യവസായി ദിനേഷ് അറോറയെ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെ മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്തും ഇഡി കണ്ടുകെട്ടിയിരുന്നു. 52 കോടിയുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്.
കേസില്‍ കൂട്ടുപ്രതികളായ അമന്‍ദീപ് സിങ്, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര തുടങ്ങിയവരുടെ സ്വത്തും കണ്ടുകെട്ടി. സിസോദിയയുടെയും ഭാര്യ സീമയുടെയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 11 ലക്ഷവും കണ്ടുകെട്ടിയതില്‍ പെടും. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ഏപ്രിലില്‍ 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2021 നവംബറിലാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മദ്യനയം നടപ്പിലാക്കിയത്. ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ മദ്യനയം പിന്‍വലിച്ചിരുന്നു.
നേരത്തെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ സഞ്ജയ് സിങ്ങ് സസ്‌പെന്‍ഷനിലായിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പതിഷേധിച്ചതിന്റെ പേരിലായിരുന്നു സഞ്ജയ് സിങ്ങിന്റെ സസ്പെന്‍ഷന്‍. തുടര്‍ച്ചയായി ചെയറിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നു എന്നതായിരുന്നു സസ്പെന്‍ഷന് കാരണമായി പറഞ്ഞിരുന്നത്. സസ്‌പെന്‍ഷനെ തുടര്‍ന്ന് സഞ്ജയ് സിങ്ങ് പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ഇന്‍ഡ്യാ സഖ്യം രംഗത്ത് വന്നിരുന്നു.
Also Read: ഹൊറൈസൺ മോട്ടോഴ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖില കേരള വടം വലി മത്സരത്തിന് ഒരുങ്ങി തൊടുപുഴ.