ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ പത്താം സ്വർണം നേടി ഇന്ത്യ. പുരുഷന്മാരുടെ സ്ക്വാഷ് ഇനത്തിലാണ് പാകിസ്താനെതിരെ 2-1ന് ഇന്ത്യ ജയം നേടിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ പാകിസ്താൻ ഇന്ത്യക്കുമുന്നിൽ അടിയറവ് വെച്ചു. ആദ്യ സെറ്റിൽ പിന്നിലായ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് പ്രകടമായത്. ഇന്ത്യയുടെ മഹേഷ് മങ്കോങ്കറും പാകിസ്താന്റെ ഇക്ബാൽ നസീറുമാണ് ആദ്യം ഏറ്റുമുട്ടിയത്. പാക് താരത്തിന് മുന്നിൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഇന്ത്യയുടെ മഹേഷിനെ അനായാസം മറികടന്ന് ഇക്ബാൽ പാകിസ്താനെ മുന്നിലെത്തിച്ചു. സ്കോർ 8-11, 3-11, 2-11.
രണ്ടാം പോരാട്ടത്തിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ പാകിസ്താന് ഭീഷണിയുയർത്തി. നേരിട്ടുള്ള ഗെയിമുകൾക്ക് പാക് താരം മുഹമ്മദ് അസീം ഖാനെ ഇന്ത്യൻ താരം പരാജയപ്പെടുത്തി. 11-5, 11-1, 11-3 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ഇതോടെ മൂന്നാം അങ്കത്തിന് വാശിയേറി. അഭയ് സിംഗ് ഇന്ത്യയ്ക്കുവേണ്ടിയും സമാൻ പാക് ജഴ്സിയിലും കളത്തിലെത്തി. കടുത്ത പോരാട്ടത്തിനൊടുവിൽ ആദ്യ ഗെയിം 11-7ന് ഇന്ത്യ വിജയിച്ചു. രണ്ടാം ഗെയിമിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. അവസാന നിമിഷം 11-9ന് പാക് താരം ജയിച്ചു. മൂന്നാം ഗെയിമിലും മത്സരം കടുപ്പമായിരുന്നു. ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒരു ഘട്ടത്തിൽ 7-5ന് ഇന്ത്യൻ താരം മുന്നിലെത്തി. പക്ഷേ ലീഡ് മുതലാക്കാൻ കഴിഞ്ഞില്ല. പാക് താരം ശക്തമായി തിരിച്ചടിച്ചതോടെ 8-11ന് ഗെയിം സ്വന്തമാക്കി. ശക്തമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ 12-10ന് ഇന്ത്യ വിജയം സ്വന്തമാക്കി. അവസാനം വരെ പോരാടിയ അഭയ് സിംഗ് ആണ് വിജയ ശിൽപി.
ഗെയിം ഇന്ത്യയ്ക്ക് അതിനിർണായകമായിരുന്നു. കടുത്ത മത്സരത്തിൽ ഇടയ്ക്ക് പിന്നിലായെങ്കിലും ശക്തമായി തിരിച്ചുവന്ന ഇന്ത്യൻ താരം 11-9ന് ഗെയിം ജയിച്ചു. ഇതോടെ വിജയികളെ നിർണയിക്കുന്ന അഞ്ചാമത്തെ ഗെയിമിലേക്ക് മത്സരം നീണ്ടു. തുടർന്നാണ് ഇന്ത്യ വിജയം കൊയ്തത്.