ദേവിന റെജി
അഭ്രപാളിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ആരാധകരുടെ പ്രിയതാരം ഖുശ്ബുവിന് ഇന്ന് 53-ാം പിറന്നാള്‍. ഒരുപാട് നടിമാര്‍ വന്നുപോയെങ്കിലും എത്ര പേര്‍ക്ക് ആരാധനമൂത്ത് ആരാധകര്‍ അമ്പലം പണിതിട്ടുണ്ടാകാം? അതിന് ഒറ്റഉത്തരമേയുള്ളൂ. തെന്നിന്ത്യയെ ഇളക്കിമറിച്ച ഖുഷ്ബു എന്ന താരസുന്ദരി. കഠിനാധ്വാനത്തിന് ഫലം കാണുമ്പോള്‍ കിട്ടുന്ന സന്തോഷത്തിന് അതിമധുരമാണെന്ന് താരം പലപ്പോഴും പറയാറുണ്ട്. അത് തന്നെയാണ് നഖത് ഖാനില്‍ നിന്ന് തെന്നിന്ത്യ കണ്ട സൂപ്പര്‍നായികയായും തമിഴ്‌നാടിന്റെ സജീവരാഷ്ട്രീയ പ്രവര്‍ത്തകയുമായുള്ള ഖുശ്ബുവിലേക്കുള്ള വളര്‍ച്ച.
1970 സെപ്റ്റംബര്‍ 29ന് മുംബൈയിലെ ഒരു സാധാരണമുസ്‌ളീം കുടുംബത്തില്‍ ജനിച്ച ഖുശ്ബു ‘ദ ബേണിംഗ് ട്രെയിന്‍, ലാവാരിസ്, കാലിയ, നസീബ്, ദര്‍ക് കാ റിഷ്ത, ബെമിസെല്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്. സിനിമയോടൊപ്പം വളര്‍ന്നു. കൗമാരക്കാരിയായപ്പോള്‍ ജാനൂ എന്ന ചിത്രത്തില്‍ ജാക്കി ഷെറോഫിന്റെ നായികാമുഖമായി പ്രത്യക്ഷപ്പെട്ടു. ആമിര്‍ഖാന്‍, മാധുരി ദീക്ഷിത് എന്നിവര്‍ അഭിനയിച്ച ദീവാന മുഡ്‌സാ നഹീം എന്ന ചിത്രത്തില്‍ സഹനടിയായി ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ബോളിവുഡില്‍ വേണ്ടവിധം ശോഭിക്കാന്‍ ഖുശ്ബുവിനായില്ല. എന്നാല്‍ ദക്ഷിണേന്ത്യ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ താരത്തിന്റെ തലവര മാറി.
രജനീകാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി, അംബരീഷ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി തിളങ്ങാന്‍ ഖുശ്ബുവിനായി. തമിഴ്‌നാട് ഒരുകാലത്ത് ഖുശ്ബു ഇഡലി, ഖുശ്ബു ജിമുക്കി, ഖുഷ്ബു സാരി, ഖുശ്ബു കോഫി തുടങ്ങി ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഖുശ്ബു മയമായിരുന്നു. മാറുന്ന ഈ കാലത്ത് പഴയപ്രതാപം ഇപ്പോള്‍ ഇല്ലെങ്കിലും ഖുശ്ബുവിനെ ആരാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായില്ല. വിവാഹശേഷമാണ് ഖുശ്ബു ഇസ്‌ളാംമതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത്.
പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട ബാല്യം
ബാല്യകൗമാരത്തില്‍ തന്നെ ചിറകറ്റ് വീഴാന്‍ കാണം ഒരുപാടുണ്ടായിട്ടും ഉയരെ പറന്ന ഖുശ്ബുവിലെ സ്ത്രീമനസ് എല്ലിാവര്‍ക്കും മാതൃകയാണ്. തോറ്റുപോകുമെന്ന് തോന്നുന്നിടത്ത് വീണ്ടും നടക്കാന്‍ നമുക്ക് കരുത്തായത് ഖുശഫബുവിലെ കരുത്തുറ്റ മനസാണ്. മൂന്ന് സഹോദരന്മാരുടെ ഒരേയൊരുപെങ്ങള്‍.. അമ്മയായിരുന്നു ഖുശ്ബുവിനെല്ലാം. എന്നാല്‍ ജന്മം നല്‍കിയ അച്ഛന്റെ പേര് ഓര്‍മ്മിക്കാനോ ഉച്ചരിക്കാനോ ഇഷ്ടമില്ലാത്ത ഖുശ്ബു അച്ഛനെ കുറിച്ച് ഇന്നലെ വരെ നല്‍കിയ മറുപടി ഇതാണ്.
”സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച അയാളെ എനിക്ക് വെറുപ്പാണ്. താലി കെട്ടിയ ഭാര്യയെ അയാള്‍ ഉപദ്രവിക്കുകമാത്രമാണ് ചെയ്തത്. അയാളെ പോലെയൊരാളെ ്ഛനെന്ന് വിളിക്കാന്‍ പോലും ആഗ്രഹിച്ചിരുന്നില്ല. ആ കയ്പ്പുനീര് കൊണ്ട് തന്നെയാകാം അച്ഛന്‍ മരിച്ച വിവരം അറിഞ്ഞിട്ടും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും താരം താല്‍പര്യപ്പെടാതിരുന്നത്.
ഹേമമാലിനിയുടെ ഭവനസന്ദര്‍ശനം സിനിമാനടിയാക്കി
ചിത്രഹാര്‍ കാണാന്‍ അയല്‍വാസികള്‍ക്ക് പത്തുപൈസ കൊടുത്തിരുന്ന ഖുശ്ബുവിനെ സംബന്ധിച്ചിടത്തോളം സിനിമ എന്നാല്‍ അത്ഭുതലോകമായിരുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഖുശ്ബിനെ സ്‌ക്രീനിലെത്തിച്ചത് ബോളിവുഡിലെ സ്വപ്‌നനായികയായിരുന്ന ഹേമമാലിനിയുടെ അമ്മയാണ്. ഹേമമമാലിനിയുടെയും ഖുശ്ബിന്റെ സഹോദരന്മാര്‍ സുഹൃത്തുക്കളായിരുന്നു. അതിനാല്‍ പലപ്പോഴും സഹോദരനൊപ്പം ജുഹുവിലുള്ള ഹേമമാലിനിയുടെ വീട്ടില്‍ പോകുമായിരുന്നു. അന്ന് ദാരിദ്ര്യവും അരക്ഷിതത്വവും നിറഞ്ഞിരുന്ന ആ കുഞ്ഞ് ബാലികയെ ഹേമമാലിനിയുടെ വീട്ടിലെ സൗകര്യങ്ങള്‍ അമ്പരപ്പിച്ചു. അവരുടെ മേക്കപ്പും കൈവരിച്ച നേട്ടങ്ങളും കൊട്ടാരസദൃശമായ വീടും ആര്‍ഭാടങ്ങളുമൊക്കെ ഖുശ്ബുവിലെ കൗമാരക്കാരിക്ക് സ്വപ്‌നം പോലെ തോന്നി.
ഒരിക്കല്‍ ഹേമയുടെ അമ്മ ജയചവ്രര്‍ത്തി സിനിമയില്‍ അഭിനയിക്കണോ എന്ന് ഖുശ്ബുവിനോട് ചോദിച്ചു. സിനിമയില്‍ അഭിനയിച്ചാല്‍ എല്ലാ ദിവസവും ഐസ്‌ക്രീം കഴിക്കാമെന്ന് പറഞ്ഞപ്പോള്‍ ആ എട്ടുവയസുകാരിക്ക് പൂര്‍ണ്ണസമ്മതം. അങ്ങനെ 1978ലെ ബോളിവുഡിലെ സൂബ്ബര്‍ഹിറ്റ് ചിത്രമായ ദ ബേണിംഗ് ട്രെയിനിലൂടെ ബാലതാരമായി മുഖം കാണിച്ചു. അന്ന് നഖത് എന്നായിരുന്നു പേര്. പേര്‍ഷ്യന്‍ നാമമായ നഖതിന്റെ അര്‍ത്ഥം സുഗന്ധം എന്നായിരുന്നു.
ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍
തെലുങ്ക് ചിത്രമായ കലിയുഗപാണ്ഡവാലുവില്‍ ഖുശ്ബുവിന് ലഭിച്ച ലീഡ് റോള്‍ ഖുശ്ബുവിനെ തിരക്കുള്ള നായികയാക്കി മാറ്റി, അതിന് ശേഷം കരിയറിലേക്കും ജീവിതത്തിലേക്കും താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മന്നന്‍, പാണ്ഡ്യന്‍, അണ്ണാമലൈ, കോലങ്ങള്‍ തുടങ്ങി നിരവധി ഹിറ്റുകള്‍. മാനത്തെ കൊട്ടാരം, അനുഭൂതി അങ്കിള്‍ബണ്‍, കൈയൊപ്പ്, മിസ്റ്റര്‍ മരുമകന്‍ തുടങ്ജി മലയാളചലച്ചിത്രങ്ങളിലൂടെ കേരളക്കരയുടെ പ്രശംസയും താരം പിടിച്ചുപറ്റി. ചിന്നതമ്പിയിലൂടെയാണ് ഖുശ്ബു തന്റെ ലേഡീ സൂപ്പര്‍സ്റ്റാന്‍പട്ടം അരക്കിട്ടുറപ്പിച്ചത്. ഖുശ്ബുവിന്റെ കരിയറിലെ ഏറ്റവും ഉജ്ജ്വലമായ റോള്‍ ആയിരുന്നു അത്. ചിന്നത്തമ്പിക്ക് ശേഷം പ്രഭുവും ഖുശ്ബുവും തമിഴിലെ താരജോഡികളായി മാറി. ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ചിന്നത്തമ്പിയും പ്രണയവും
സുപ്പര്‍ഹിറ്റ് ചിത്രമായ ചിന്നത്തമ്പിയുടെ ചിത്രീകരണത്തിനിടെ നായികാനായകന്മാരായ ഖുശ്ബുവും പ്രഭുവും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തെന്നിന്ത്യയിലെങ്കും പാട്ടായി. നാലരവര്‍ഷത്തോളം അവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. ഖുശ്ബുവിന്റെ ജീവിതത്തിലെ നഷ്ടപ്രണയത്തിന്റെ ഒരേടുകൂടിയാണ്. പ്രഭുവിന്റെ അച്ഛന്‍ ശിവാജി ഗണേശന്‍ അവരുടെ ബന്ധത്തെ കര്‍ശനമായി എതിര്‍ക്കുകയും ഒടവില്‍ ഇരുവരും ബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
സുന്ദറിനൊപ്പമുള്ള സുന്ദരജീവിതം
പ്രഭുവുമായുള്ള വേര്‍പിരിയലിന് ശേഷം തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഖുശ്്ബുവിന് താങ്ങായത് നടനും സംവിധായകനുമായ സുന്ദര്‍സിയുടെ സൗഹൃദമാണ്. സുന്ദറിന്റെ സിനിമാസ്‌റ്റൈല്‍ പ്രൊപ്പോസലിനോട് ഖുശ്ബുവും സമ്മതമറിയിച്ചു. പരസ്പരം മനസിലാക്കിയതിനുശേഷം 2000ലായിരുന്നു അവരുടെ വിവാഹം. അവന്തിക, അനന്തിക എന്നിങ്ങനെ രണ്ടുപെണ്‍മക്കളുമടങ്ങുന്ന സന്തുഷ്ടകുടുംബം.
രാഷ്ട്രീയജീവിതത്തിന്റെ നാള്‍ വഴികള്‍
രാഷ്ട്രീയവും സിനിമയും ഇഴ ചേര്‍ന്നുനില്‍ക്കുന്ന തമിഴ്‌നാടിന്റെ മകളായശേഷം രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഖുശ്ബുവും ഒന്ന് പരീക്ഷിച്ചു.
ഡിഎംകെയില്‍ നിന്ന് കോണ്‍ഗ്രസിലെത്തുകയും ആറുവര്‍ഷത്തിന് ശേഷം ബിജെപിയിലെത്തുകയും ചെയ്തു. ഇന്ന് ദേശീയവനിതാകമ്മീഷന്‍ സംഗം കൂടിയാണ് പ്രിയനടി ഖുശ്ബു. രാഷ്ട്രീയത്തിനപ്പുറം നടിയുടെ ചില പരാമര്‍ശങ്ങഹ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 2005ല്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടിയുടെ വാക്കുകള്‍ ഗുരുതരപ്രശ്‌നങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പെണ്‍കുട്ടികള്‍ സ്വയം സംരക്ഷിക്കുകയും ഗര്‍ഭധാരണവും ലൈിംഗികമായി പകരുന്ന രോഗങ്ങള്‍ക്ക് മുന്‍കരുതല്‍ എടുക്കുകയും ചെയ്താല്‍ വിവാഹപൂര്‍വ്വ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല എന്നായിരുന്നു നടിയുടെ വാക്കുകള്‍.
തമിഴ് സ്ത്രീത്വത്തെയും പവി്വതതയെയും അപകീര്‍ത്തി പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകളോട് താരം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. 22-ല്‍ പരാതികള്‍ നടിക്കെതിരെ ഉണ്ടായിരുന്നെങ്കിലും സുപ്രീംകോടതി അതെല്ലാം തള്ളിക്കളഞ്ഞു.
ഒന്നുമറിയാത്ത പ്രായത്തില്‍ സിനിമയിലെത്തിയ പെണ്‍കുട്ടി ജീവിതമെന്താണെന്ന് അറിഞ്ഞുതുടങ്ങിയപ്പോഴേക്കും അവള്‍ സിനിമയില്‍ എല്ലാമായി മാറിയിരുന്നു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഇന്നലെകള്‍ തന്നെയാകണം ഖുശ്ബുവിനെ കരുത്തുറ്റൊരു നായികയാക്കി മാറ്റിയതും. പ്രതിസന്ധികളില്‍ തളരാതെ പോരാടിയ പെണ്‍കരുത്തിന് ന്യൂസ് ഫോറിന്റെ പിറന്നാള്‍ ആശംസകള്‍..
Also Read: വിവാഹമോചിതയാണോ?’ ; പറയാൻ മനസില്ലെന്ന് നടി സ്വാതി റെഡ്ഡി