വടകരയിൽ ഓട്ടോയാത്രയ്ക്കിടെ യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ വടകര പോലീസിനുനേരെ കണ്ണൂർ ചമ്പാടിൽ യുവാവിന്റെ അക്രമം.
സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചമ്പാടിലെ പറമ്പത്ത് സജീഷ് കുമാറി (40)നെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ വില്ല്യാപ്പള്ളി സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകിയിരുന്നു.
ആശുപത്രിയിലേക്ക് പോകാനായി ബുധനാഴ്ച രാവിലെ വില്ല്യാപ്പള്ളിയിൽ നിന്നും യുവതിയും കുട്ടിയും ഇയാളുടെ ഓട്ടോറിക്ഷയിൽ കയറിയിരുന്നു.
എന്നാൽ ഓട്ടോറിക്ഷ വടകരയിലേക്ക് വരാതെ ഏതൊക്കെയോ ഊടുവഴിയിലൂടെ പോവുകയും യുവതി ബഹളം വെച്ചപ്പോൾ കയ്യിൽക്കയറി പിടിക്കുകയും ചെയ്തു. പിന്നാലെ ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു.
യുവതി ഓട്ടോറിക്ഷയുടെ നമ്പർ നോക്കിവെച്ചിരുന്നു. ഇതുപ്രകാരം പോലീസിൽ പരാതി നൽകി. വണ്ടി നമ്പർ നോക്കി ആളെ മനസിലാക്കിയ പോലീസ് രാത്രി 11 മണിയോടെ ഇയാളെത്തേടി ചമ്പാട്ടിലെ വീട്ടിലെത്തിയപ്പോഴാണ് പോലീസിനു നേരെ അക്രമം അഴിച്ചുവിട്ടത്.
എസ്‌ഐ എം.കെ.രഞ്ജിത്തിന്റെ തലയ്ക്കടിച്ചു. കണ്ണിനുതാഴെ പരിക്കുണ്ട്. എഎസ്‌ഐ ഗണേശന്റെ കൈ കടിച്ചുമുറിച്ചു.
ഇവർ രണ്ടുപേരും വടകര ഗവ.ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മൽപ്പിടിത്തത്തിലൂടെയാണ് ഇയാളെ കീഴടക്കി പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസിനെ അക്രമിച്ചതിനും യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും പോലീസ് കേസെടുത്തു.