കാസർകോട്: ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ ‘സുഭിക്ഷ’ ഹോട്ടലുകളിൽ ഉച്ചയൂണിന്റെ വില 30 രൂപയാക്കി. ഭക്ഷ്യപൊതു വിതരണ വകുപ്പാണ് പദ്ധതി തുടങ്ങിയത്. നേരത്തെ ഇത് 20 രൂപയായിരുന്നു.
പ്രാരംഭ ചെലവുകൾക്കായി ഹോട്ടലുകൾക്ക് അനുവദിച്ചിരുന്ന തുക സർക്കാർ വെട്ടികുറച്ചു. 10 ലക്ഷം രൂപ നൽകിയിരുന്നത് ഇപ്പോൾ ഏഴ് ലക്ഷമായാണ് കുറച്ചത്.
ഓരോ ജില്ലകളിലും ഒന്നിലധികം ഹോട്ടലുകൾ തുടങ്ങാൻ ശുപാർശ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഹോട്ടലുകളുടെ തുടർപ്രവർത്തനത്തിന് ദ്വൈമാസാടിസ്ഥാനത്തിൽ അനുവദിക്കുന്ന വൈദ്യുത നിരക്ക് 2,000 രൂപയായും വെള്ളക്കരം 600 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
‘ജനകീയ’ ഹോട്ടലുകളിലേതിന് സമാനമായി സുഭിക്ഷ ഹോട്ടലുകളിലും ഉച്ചയൂണിന് 30 രൂപയാക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ നേരത്തെ ശുപാർശ ചെയ്തിരുന്നു. കുടുംബശ്രീ മുഖേനയാണ് ജനകീയ ഹോട്ടലുകൾ തുടങ്ങിയത്.
English Summary:
As part of the ‘Hunger-Free Kerala’ initiative, the price of lunch at the state’s ‘Subhiksha’ hotels has been increased to ₹30. The project, launched by the Department of Food and Civil Supplies, previously offered meals at ₹20.