പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ‘പാല്‍’ മോഷണം
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ ആണ് മോഷ്ടിച്ചത്. സംഭവത്തിൽ ക്ഷേത്രം ജീവനക്കാരനെ പിടികൂടി.
അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് പ്രതിയെ പിടികൂടിയത്.
അതേസമയം മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്.
കഴിഞ്ഞമാസം ആണ് ക്ഷേത്രത്തില്‍ സ്വർണം കാണാതായത്. 13 പവന്റെ സ്വര്‍ണ ദണ്ഡ് ആണ് കാണാതായത്.
പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ ഈ സ്വര്‍ണ ദണ്ഡ് കണ്ടെത്തുകയും ചെയ്തു.
സംഭവത്തില്‍ എട്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി ചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേരെയാണ് നുണപരിശോധന നടത്താനായി പോലീസ് ആവശ്യപ്പെട്ടത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് പൊലീസിന് ലഭിച്ചത്.
ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വര്‍ണം പൂശുന്ന പണിക്കിടെ മാര്‍ച്ച് പത്തിനായിരുന്നു സ്വര്‍ണ ദണ്ഡ് കാണാതായത്.
തുടർന്ന് വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.
വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍ നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നിരുന്നത്.
കൂടാതെ ഈ ഭാഗത്തെ സിസിടിവി പ്രവര്‍ത്തനരഹിതമായതും ദുരൂഹത ഉയര്‍ത്തിയിരുന്നു.
പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല
ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല.
ക്ഷേത്രത്തിൽ പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് 15 ഗ്രാം തൂക്കം വരുന്ന അമൂല്യക്കല്ലുകൾ പതിച്ച സ്വർണ കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്.
പുതിയ ഓഫീസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം – പാത്ര രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ എണ്ണം പരിശോധന നടത്താറുണ്ട്.
ദേവസ്വം ഗോൾഡ് അപ്രൈസറാണ് കണക്കുകൾ തിട്ടപ്പെടുത്തിയത്. കിരീടം കാണാനില്ലെന്ന് ദേവസ്വം ഓഫീസറായി ചുമതലയേറ്റ സച്ചിൻ വർമ്മദേവസ്വം വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.
നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫീസർ ദിനേശിന് പ്രൊമോഷൻ ലഭിച്ചതിനെ തുടർന്നാണ് പുതിയ ഓഫീസറായി സച്ചിൻ വർമ്മയെ ദേവസ്വം നിയോഗിച്ചത്.
രാജഭരണകാലം മുതലുള്ള അമൂല്യമായ സ്വർണ്ണക്കിരീടമാണ് നിലവിൽ കാണാതായത്. പരാതിയെ തുടർന്ന് ദേവസ്വം വിജിലൻസ് അസി. കമ്മിഷണർ ഷീജയുടെ നേതൃത്വത്തിലുള്ള സംഘം പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെത്തി അന്വേഷണമാരംഭിച്ചു.
സംഭവത്തിൽ ശനിയാഴ്ച പോലീസ് ക്ഷേത്രത്തിലെ പുതിയ ഓഫീസറായി ചുമതലയേറ്റ സച്ചിൻ വർമയുടെ മൊഴി രേഖപ്പെടുത്തി. കിരീടം നഷ്ടപ്പെട്ടുവെന്നല്ലാതെ പോലീസിന് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
സച്ചിൻ വർമ ചുമതലയേറ്റെടുത്ത ജൂൺ 14-ന് ചുറ്റമ്പലത്തിനുള്ളിലെ പണ്ടവും വിലപിടിപ്പുള്ള ഉരുപ്പടികളും സൂക്ഷിക്കുന്ന നിലവറ മുൻ ഓഫീസർ ഇ.എസ്. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം വൃത്തിയാക്കിയിരുന്നു.
ക്ഷേത്രത്തിൽ മരത്തിന്റെ തട്ടുകളുള്ള നിലവറ വൃത്തിഹീനമായാണ് കിടന്നിരുന്നത്. അന്ന് ഈ കിരീടം നിലവറയിൽ ഉണ്ടായിരുന്നില്ല എന്നാണ് ഇവർ പറയുന്നത്.
തുടർന്ന് ദേവസ്വം വിജിലൻസിന്റെ നേതൃത്വത്തിൽ മുൻ ദേവസ്വം ഓഫീസർ ഇ.എസ്. ദിനേശന്റെയും ജീവനക്കാരുടെയും മൊഴിയെടുത്ത് വകുപ്പുതലത്തിൽ പ്രാഥമികാന്വേഷണം ആരംഭിച്ചു.
തുടർന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ ഓഫീസർ ഇ.എസ്. ദിനേശനെ സർവീസിൽ നിന്ന് മാറ്റിനിർത്തിയാണ് ദേവസ്വം പോലീസിൽ പരാതി നൽകിയത്.
Summary: A theft has been reported again at the Padmanabhaswamy Temple in Thiruvananthapuram, where 25 liters of milk were stolen. A temple staff member has been arrested